പ്രവാചകനെ എങ്ങനെ തിരിച്ചറിയാം?

'നാം നിന്നെ സത്യജ്ഞാനത്തോടുകൂടി സുവിശേഷകനും മുന്നറിയിപ്പുകാരനുമായി അയച്ചിരിക്കുന്നു' (2:119)

This is default featured post 2 title

(പ്രവാചകാ,) മനുഷ്യര്‍ക്കൊന്നടങ്കം സുവിശേഷകനും മുന്നറിയിപ്പുകാരനുമായിട്ടുതന്നെയാകുന്നു നാം നിന്നെ നിയോഗിച്ചിട്ടുള്ളത്. പക്ഷേ, അധികജനവും അറിയുന്നില്ല.(ഖുര്‍ആന്‍ - 34:28)

This is default featured post 3 title

'പ്രവാചകാ, ലോകര്‍ക്ക് അനുഗ്രഹമായിട്ടു മാത്രമാകുന്നു നാം നിന്നെ നിയോഗിച്ചിട്ടുള്ളത്.' (21:107)

This is default featured post 4 title

'നാം നിന്നെ സത്യവുമായി നിയോഗിച്ചിരിക്കുന്നു; ശുഭവാര്‍ത്ത നല്‍കുന്നവനും താക്കീത് ചെയ്യുന്നവനുമാക്കിക്കൊണ്ട്. യാതൊരു സമുദായവും, അതിലൊരു മുന്നറിയിപ്പുകാരന്‍ വരാതെ കഴിഞ്ഞുപോയിട്ടില്ല.' (35:24)

This is default featured post 5 title

'പ്രവാചകാ, (ഇതില്‍ വിശ്വസിക്കുന്നവര്‍ക്ക്) ശുഭവാര്‍ത്തയും (വിശ്വസിക്കാത്തവര്‍ക്ക്) മുന്നറിയിപ്പും നല്‍കുക എന്നതല്ലാതെ മറ്റൊരു കാര്യത്തിനും നാം നിന്നെ നിയോഗിച്ചിട്ടില്ല.' (17:105)

2011, ഡിസംബർ 16, വെള്ളിയാഴ്‌ച

മദീനയിലെ ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ ഭരണഘടന

എം. ഖുത്വ്‌ബ്‌ പ്രബോധനത്തിലെഴുതിയ ലേഖനം ഇവിടെ എടുത്ത് ചേർക്കുന്നു.
അന്ത്യപ്രവാചകന്‍ മുഹമ്മദ്‌(സ) മാനുഷ്യകത്തിന്റെ മാര്‍ഗദര്‍ശിയും സാമൂഹിക സാമ്പത്തിക രാഷ്‌ട്രീയ സാംസ്‌കാരിക മേഖലകളില്‍ ഉത്തമ മാതൃക കാഴ്‌ചവെച്ച നേതാവുമാണ്‌. അതുകൊണ്ടാണ്‌ ബര്‍ണാഡ്‌ഷാ പറഞ്ഞത്‌, `മുഹമ്മദിനെ പോലെ ഒരാള്‍ ലോകത്തിന്റെ ഭരണാധികാരിയായി വരികയാണെങ്കില്‍ ലോകം ഇന്നനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും അദ്ദേഹം പരിഹാരം കാണുകയും മാനവരാശിയെ സമാധാനത്തിലേക്കും ശാന്തിയിലേക്കും നയിക്കുകയും ചെയ്യുമായിരുന്നു' എന്ന്‌.

പ്രവാചകന്‍ മദീനയില്‍ രൂപപ്പെടുത്തിയ ഭരണഘടന പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ രാഷ്‌ട്രതന്ത്രജ്ഞത ബോധ്യപ്പെടും. നബിയുടെ ഹിജ്‌റയെ തുടര്‍ന്ന്‌ മദീന ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ ആസ്ഥാനമായി. മദീനയുടെ ഭരണഘടന തുടക്കത്തില്‍ തന്നെ ലിഖിതരൂപത്തിലായിരുന്നു. ഭരണത്തിന്റെ പ്രധാന വിഭാഗങ്ങളെല്ലാം അതില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്‌. രാഷ്‌ട്രീയം, നിയമനിര്‍മാണം, ഭരണ-നീതിന്യായ സംവിധാനം തുടങ്ങിയവയെല്ലാം അത്‌ കണക്കിലെടുത്തിട്ടുണ്ട്‌. പ്രവാചകന്റെ കാലത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ അതില്‍ നവീകരണങ്ങളും വരുത്തിയിട്ടുണ്ട്‌ എന്നു വേണം അനുമാനിക്കാന്‍.

ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ എതിരാളികള്‍ ആദ്യം മദീനയിലെ ജൂതരോ ക്രൈസ്‌തവരോ മുശ്‌രിക്കുകളോ ആയിരുന്നില്ല. മക്കയിലെ ഖുറൈശികളായിരുന്നു എന്നാണ്‌ ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ ഭരണഘടന സൂചിപ്പിക്കുന്നത്‌. ആധുനിക കാലഘട്ടത്തില്‍ രാജ്യനിവാസികളായ ബഹുസ്വര സമൂഹം ഒരിക്കലും ഇസ്‌ലാമിന്റെ എതിര്‍പക്ഷത്തല്ല; അവരുമായി സത്യം, നന്മ, നീതി, സമഭാവന എന്നിവയുടെ അടിസ്ഥാനത്തില്‍ സഹകരിച്ച്‌, ഒരൊറ്റ ജനത ആയി നിലനിന്നുകൊണ്ട്‌ ക്ഷേമരാഷ്‌ട്രം കെട്ടിപ്പടുക്കേണ്ട ബാധ്യതയാണ്‌ ഇസ്‌ലാമിക സമൂഹത്തിന്റേത്‌ എന്ന്‌ നബിചര്യയും ലോകത്താദ്യമായി എഴുതപ്പെട്ട മദീനയുടെ ഭരണഘടനയും നമ്മെ പഠിപ്പിക്കുന്നു.

പ്രവാചകന്‍ മദീനയിലെത്തുന്നത്‌ ഒരു രാഷ്‌ട്രീയ ശൂന്യതയിലേക്കാണ്‌. അന്നവര്‍ക്കൊരു അധികാരി ഉണ്ടായിരുന്നില്ല. മദീന, പ്രവാചകന്റെ നേതൃത്വം വളരെ വേഗം സ്വീകരിച്ചു. അവര്‍ക്കൊരു രാജാവുണ്ടായിരുന്നുവെങ്കില്‍ സ്ഥിതി മറ്റൊന്നായേനെ. സൊറാഷ്‌ട്രര്‍ക്കോ കണ്‍ഫ്യൂഷ്യസിനോ മൂസാ പ്രവാചകനോ യേശുവിനോ ഈ സൗകര്യമുണ്ടായിട്ടില്ല. ഈയൊരു മഹത്തായ ദൈവികാനുഗ്രഹം കാരണമാണ്‌ പ്രവാചകന്‌ അനുകരണീയമായ ഉദാത്ത മാതൃക കാഴ്‌ചവെക്കാനായത്‌. എല്ലാ അര്‍ഥത്തിലും അഖില മേഖലകളിലും തന്റെ ജനത്തിന്റെ മാര്‍ഗദര്‍ശിയാവുക എന്നതാണ്‌ പ്രവാചകന്റെ ഉദാത്ത മാതൃക. അതിനുള്ള ഭൗതിക സാഹചര്യം ഒരുക്കിയത്‌ മദീനയുടെ സവിശേഷ രാഷ്‌ട്രീയ അവസ്ഥയാണ്‌. മനുഷ്യസമൂഹത്തെ സംബന്ധിച്ച്‌ എന്തൊരനുഗ്രഹമായിരുന്നു അത്‌. പ്രവാചകനോളം വിവേകമതിയും നിഷ്‌പക്ഷനുമായ ഒരു ഭരണാധികാരി ഉണ്ടായിരുന്നോ?

പ്രബോധനത്തിന്റെ ഒന്നാം ദിവസം മുതല്‍ക്കു തന്നെ അദ്ദേഹത്തിന്റെ അധ്യാപനത്തിന്റെ ആധാരം തൗഹീദും ദൈവമാര്‍ഗത്തിലുള്ള ധനവ്യയവും ആയിരുന്നു. മക്കയില്‍ വെച്ചുതന്നെ അഞ്ചു നേരത്തെ നമസ്‌കാരവും സമ്പത്തില്‍ സാധുക്കള്‍ക്ക്‌ കഴിവിനനുസരിച്ചുള്ള വിഹിതവും നിര്‍ബന്ധമാക്കിയിരുന്നു. പക്ഷേ ഇതൊന്നും മതിയാവില്ല. സുസ്ഥാപിതമായ ഒരു സംവിധാനം ഇനിയുമുണ്ടാവേണ്ടിയിരിക്കുന്നു. പ്രവാചകന്‍ എന്ന നിലയില്‍ സമഗ്രവും സര്‍വതല സ്‌പര്‍ശിയുമായ നേതൃത്വമാണ്‌ പ്രവാചകന്‌ നിര്‍വഹിക്കാനുണ്ടായിരുന്നത്‌. അതിന്‌ പല കാരണങ്ങളുമുണ്ട്‌. ഒന്ന്‌, ഒരു ധര്‍മസമൂഹത്തിന്റെ നിലനില്‍പിന്‌ നിയമശാസനകള്‍ ആവശ്യമാണ്‌. ഇസ്‌ലാമിന്റെ ആധാരങ്ങളില്‍ സമൂഹത്തെ നയിക്കാന്‍ അന്ന്‌ മറ്റൊരാളില്ല. എന്തെന്നാല്‍ ഇസ്‌ലാം അതിന്റെ രൂപീകരണ ദശയിലാണ്‌. അതെങ്ങനെയാണ്‌ വേണ്ടതെന്നറിയുന്ന ഒരേ ഒരാള്‍ പ്രവാചകനാണ്‌. രാഷ്‌ട്രത്തലവന്മാര്‍ക്കും സൈനിക നേതൃത്വത്തിനും മറ്റാരെയും പോലെ അനുകരണീയമായ മാതൃകകള്‍ അനിവാര്യമാണ്‌. ഇസ്‌ലാമിനു മുമ്പത്തെ ഭൗതിക സമൂഹത്തിന്‌ അതായിരുന്നു ഇല്ലാതെ പോയതും. അധികാരികളെ നിയന്ത്രിക്കാന്‍ മാര്‍ഗരേഖകളില്ലെന്നു വന്നാല്‍ അവര്‍ സ്വേഛാധികാരികളാകും. അതാകട്ടെ അരാജകത്വത്തിനേക്കാള്‍ മോശമാകും. കാരണങ്ങളെന്തുമാവട്ടെ പ്രവാചകന്‍ തന്റെ മനസ്സിലുള്ള കാര്യം സഹചരന്മാരോടും അമുസ്‌ലിം അയല്‍ക്കാരോടും ചര്‍ച്ച ചെയ്‌തു. സ്വയം ഒരു ഇസ്‌ലാമിക രാഷ്‌ട്രമാകുന്നതിന്റെ തുടക്കമായി അവര്‍ മദീനയില്‍ അനസിന്റെ വീട്ടില്‍ ഒത്തുചേര്‍ന്നു. വ്യവസ്ഥാപിതമായ ശാസനകള്‍ നിയമമായി അവര്‍ എഴുതിയുണ്ടാക്കി.

ക്രി. 622-ല്‍ മഹാനായ പ്രവാചകന്റെ നേതൃത്വത്തില്‍ തയാറാക്കപ്പെട്ട `മദീനാ ചാര്‍ട്ടര്‍' ലോകത്താദ്യമായി എഴുതപ്പെട്ട ഒരു രാജ്യത്തിന്റെ ഭരണഘടനയാണ്‌. ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ ആദ്യത്തെ ഭരണഘടനയെന്നതു പോലെ തന്നെ, മനുഷ്യചരിത്രത്തിലെ ആദ്യത്തെ സമഗ്ര ലിഖിത ഭരണഘടന കൂടിയാണത്‌.

ബൈബിള്‍ സൂചിപ്പിക്കുന്ന, ശാമുവേലിന്റെ ഒന്നാം പുസ്‌തകത്തിലെ മര്‍ദകരും സ്വേഛാധികാരികളുമായ ഭരണകര്‍ത്താക്കളുടെ പ്രത്യേകമായ അവകാശങ്ങളെക്കുറിച്ചുള്ള ലിഖിതങ്ങള്‍ അപഹാസ്യതയില്‍ കവിഞ്ഞ ഒന്നുമല്ല. കണ്‍ഫ്യൂഷ്യസിന്റെയോ (551-419 ബി.സി) അരിസ്റ്റോട്ടലിന്റെയോ (384-322 ബി.സി) കൗടില്യന്റെയോ രചനകളും ഒരു പരമാധികാര രാഷ്‌ട്രത്തിന്റെ അംഗീകൃത നിയമവ്യവസ്ഥകളായിരുന്നില്ല. രാജാക്കന്മാര്‍ക്കും രാജകുമാരന്മാര്‍ക്കുമുള്ള നിര്‍ദേശങ്ങളോ കൈപ്പുസ്‌തകങ്ങളോ ആയിരുന്നു അവ. ബന്ധപ്പെട്ടവര്‍ക്കത്‌ തള്ളുകയോ കൊള്ളുകയോ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. അരിസ്റ്റോട്ടലിന്റെ `ആഥന്‍സിന്റെ ഭരണഘടന'യാകട്ടെ ഒരു ചരിത്രരേഖ മാത്രമാണ്‌. അതെഴുതുമ്പോള്‍ ആഥന്‍സ്‌ ഒരു നഗര രാഷ്‌ട്രമായി നിലനില്‍ക്കുന്നുണ്ടായിരുന്നില്ല. പാശ്ചാത്യ ലോകത്തിലെ നാഴികക്കല്ല്‌ എന്നു വിശേഷിപ്പിക്കാവുന്ന അമേരിക്കയുടെ ഭരണഘടന പോലും എഴുതപ്പെട്ടത്‌ ക്രി. 1787-ലാണ്‌.

ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ ആദ്യത്തെ ഭരണഘടനയെന്നത്‌ മാത്രമല്ല, ലോകത്താദ്യമായി എഴുതപ്പെട്ട ഒരു രാജ്യത്തിന്റെ ഭരണഘടന കൂടിയാണ്‌ മഹാനായ പ്രവാചകന്റെ നേതൃത്വത്തില്‍ തയാറാക്കപ്പെട്ട `മദീനാ ചാര്‍ട്ടര്‍.' മദീനയിലെ ഇസ്‌ലാമിക ഭരണകൂടം ആധുനിക കാലഘട്ടത്തിലെ ഗവണ്‍മെന്റുകളേക്കാള്‍ ബഹുസ്വരവും സമൂഹത്തിന്റെ വിവിധ വിഭാഗം ജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തിയതും ആയിരുന്നു. ഇന്ന്‌ നമ്മുടെ രാജ്യത്തും സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന വിവിധ സാമൂഹിക രാഷ്‌ട്രീയ വിഭാഗങ്ങളെ ഒരു ഐക്യമുന്നണി എന്ന നിലയില്‍ ഏകോപിപ്പിച്ചു ഭരിക്കുന്ന ഒരു ഗവണ്‍മെന്റിന്‌ സമാനമായ ഘടനയായിരുന്നു മദീനയിലെ ഇസ്‌ലാമിക രാഷ്‌ട്ര ഘടനക്കുണ്ടായിരുന്നത്‌. മദീനയിലെ എട്ട്‌ ജൂതഗോത്രങ്ങളും മദീനയിലെ അന്‍സ്വാറുകളും മക്കയിലെ മുഹാജിറുകളും ക്രൈസ്‌തവ വിഭാഗങ്ങളുമെല്ലാം അടങ്ങിയ ഒരു ജനസമൂഹത്തെ ഒരു ഉമ്മത്ത്‌ അഥവാ നേഷന്‍ (കമ്യൂണിറ്റി) എന്ന അടിസ്ഥാനത്തില്‍ ഒരു രാഷ്‌ട്രത്തെ പടുത്തുയര്‍ത്തിയ സമാനതകളില്ലാത്ത ചരിത്ര സംഭവമാണ്‌ `മദീന ചാര്‍ട്ടര്‍' അനാവരണം ചെയ്യുന്നത്‌.

ഒന്നാം ഖണ്ഡിക ഒരു ഉമ്മത്തിന്റെ പ്രോദ്‌ഘാടനം പ്രഖ്യാപിക്കുന്നു. ഇവര്‍ ഒരു ഉമ്മത്ത്‌ (കമ്യൂണിറ്റി) ആയിരിക്കും. ഉമ്മത്തില്‍ എല്ലാ ഓരോരുത്തര്‍ക്കും-മുസ്‌ലിമിനും ജൂത-ക്രൈസ്‌തവനും ബഹുദൈവാരാധകനും തുല്യാവകാശമുണ്ടായിരിക്കും; യുദ്ധ സന്ദര്‍ഭങ്ങളില്‍ വിശേഷിച്ചും. പരസ്‌പര സഹായത്തിന്റെയും തുല്യ നീതിയുടെയും അടിസ്ഥാനത്തില്‍ ജൂതര്‍ക്ക്‌ ഈ രാഷ്‌ട്രീയ സംവിധാനത്തിലേക്ക്‌ കടന്നുവരുന്നതിന്‌ പതിനാറാം ഖണ്ഡികയായി പ്രത്യേക നിയമം തന്നെ എഴുതിച്ചേര്‍ത്തിട്ടുണ്ട്‌. നീതിനിര്‍വഹണത്തിന്റെ കാര്യത്തില്‍ പ്രമാണം തീര്‍ത്തും വിപ്ലവകരം തന്നെയായിരുന്നു. നീതി നടന്നു എന്ന്‌ ഉറപ്പുവരുത്തേണ്ട ബാധ്യത കേന്ദ്ര ഭരണത്തിനാണ്‌, വ്യക്തികള്‍ക്കല്ല. അതിന്‌ വേണ്ടത്‌ ചെയ്യാന്‍ ഓരോ വ്യക്തിക്കും ബാധ്യതയുണ്ട്‌. അത്‌ തനിക്കോ തന്റെ കുടുംബത്തിനോ ഗോത്രത്തിനോ ഹാനികരമായിരിക്കും എന്നു വന്നാല്‍ പോലും (ഖണ്ഡിക 13). കുറ്റവാളിക്ക്‌ ആരും അഭയം നല്‍കാന്‍ പാടില്ല. തര്‍ക്കങ്ങളില്‍ പരമമായ തീര്‍പ്പ്‌ ദൈവത്തിനും അവന്റെ ഭൂമിയിലെ പരമോന്നത മധ്യസ്ഥനെന്ന നിലയില്‍ പ്രവാചകനും ആയിരിക്കും (ഖണ്ഡിക 23). ഗോത്ര നിയമമനുസരിച്ച്‌ പഴയ സാമൂഹിക ഇന്‍ഷുറന്‍സ്‌ (പൊതു സുരക്ഷാക്രമം) നിലനിര്‍ത്തുകയും, രക്തതെണ്ടം, യുദ്ധത്തടവുകാരുടെ മോചനം, നഷ്‌ടപരിഹാരം മുതലായവ പൊതുഫണ്ടില്‍ നിന്നാവണമെന്ന്‌ നിശ്ചയിക്കുകയും ചെയ്‌തു. കാരണം, ഭരണകൂടത്തിന്‌ ഒരു മുസ്‌ലിമിനെയും കടബാധ്യതയില്‍ ഉപേക്ഷിക്കാവുന്നതല്ല. സ്വന്തം കാര്യങ്ങള്‍ നടത്തുന്നതില്‍ ഓരോ ഗോത്രത്തിനും സ്വയം ഭരണാധികാരമുണ്ടായിരിക്കും (ഖണ്ഡിക 3-10). ഇനിമേല്‍ ഗോത്രം ജന്മ നിശ്ചയമല്ല. അതൊരു ചൈതന്യവത്തായ കൂട്ടായ്‌മയാണ്‌. ഉദാ: മുഹാജിറുകള്‍ ഏതെങ്കിലും മക്കന്‍ ഗോത്രം മാത്രമല്ല, അവര്‍ എല്ലാവരും മക്കക്കാര്‍ തന്നെയോ അറബികള്‍ പോലുമോ അല്ല. മുമ്പും അറബികള്‍ വിദേശികളെ തങ്ങളുടെ ഗോത്രത്തില്‍ ഉള്‍ക്കൊണ്ടിരുന്നു. അവര്‍ക്ക്‌ പാരമ്പര്യ ഗോത്രക്കാര്‍ക്കുള്ള അവകാശങ്ങള്‍ പലതും ഉണ്ടായിരുന്നില്ല. എങ്കിലും പലരും ചേര്‍ന്ന്‌ പുതിയൊരു സ്വത്വം രൂപപ്പെടുത്തുന്നതിന്‌ ഇതുപോലെ മുന്‍ ഉദാഹരണങ്ങളില്ല. സമാധാനം അഭംഗുരം നിലനിര്‍ത്തിക്കൊണ്ടുള്ള സുരക്ഷാ പ്രതിരോധ നിലപാടുകളാകും രാഷ്‌ട്രം സ്വീകരിക്കുക. സൈനിക സേവനത്തില്‍ നിന്ന്‌ ആര്‍ക്കും ഒഴിയാനാവില്ല (ഖണ്ഡിക 18). ഒരാളും ശത്രുവിന്റെ സ്വത്തുക്കളുടെ സംരക്ഷകനാകരുത്‌ (ഖണ്ഡിക 20). ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ നഷ്‌ടം വന്ന ആര്‍ക്കും സമൂഹം ഒന്നിച്ച്‌ നഷ്‌ടം നികത്തിക്കൊടുക്കും. പ്രവാചകന്‍ തര്‍ക്കങ്ങളില്‍ പരമോന്നത തീര്‍പ്പുകാരനായിരിക്കും. അദ്ദേഹത്തിന്റെ തീര്‍പ്പ്‌ ഒരു കാരണവശാലും മറികടക്കാവുന്നതല്ല (ഖണ്ഡിക 23).

ധാരണാ പത്രം തുടങ്ങുന്നത്‌, ഒരു യുദ്ധമുണ്ടായാല്‍ ജൂതരുടെ നിലപാട്‌ എന്തായിരിക്കണം എന്ന്‌ പറഞ്ഞുകൊണ്ടാണ്‌. നമുക്ക്‌ ന്യായമായും ഊഹിക്കാവുന്ന ഒരു കാര്യം, പുറത്തുനിന്നുള്ള ഒരാക്രമണത്തെ ഭയപ്പെട്ടപോലെ തന്നെ, അകത്തുനിന്ന്‌ ജൂതര്‍ക്ക്‌ അക്രമികളോട്‌ തോന്നിയേക്കാവുന്ന അനുഭാവത്തെക്കുറിച്ചും മദീനയിലെ മുസ്‌ലിംകള്‍ ആശങ്കാകുലരായിരുന്നുവെന്നതാണ്‌. പ്രമാണത്തിന്റെ രണ്ടാം ഭാഗത്ത്‌ ദൈവത്തിന്റെ ദൂതനായ മുഹമ്മദ്‌ എന്ന പ്രയോഗം ആവര്‍ത്തിച്ചു (ഖണ്ഡിക 42:47). സ്വന്തം മതം ആചരിക്കുന്നതിന്‌ ധാരണാ പത്രം തടസ്സമൊന്നും സൃഷ്‌ടിക്കുന്നില്ലെന്നിരിക്കെ, ഒരു തന്ത്രമെന്ന നിലയില്‍ അവര്‍ അത്‌ വകവെച്ചു കൊടുക്കുകയും ചെയ്‌തു. അതേ രീതിയില്‍, മറുവഴികളില്‍ പരിഹരിക്കപ്പെടാത്ത തര്‍ക്കങ്ങള്‍ പ്രവാചകന്റെ അന്തിമ തീരുമാനത്തിന്‌ വിടാനും അവര്‍ സമ്മതിച്ചു. എന്നാല്‍, കരാറു പത്രം വിട്ടുകളഞ്ഞ ഒരു കാര്യമുണ്ട്‌. അതിലാകട്ടെ ഖുര്‍ആന്‍ കൃത്യമായ നിലപാടെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. അതായത്‌ ക്രിസ്‌ത്യാനികളും ജൂതന്മാരും തങ്ങളുടെ വേദ നിര്‍ദേശങ്ങള്‍ പാലിച്ചിരിക്കണം എന്ന്‌. അനേകം സംഭവങ്ങളില്‍ സ്വന്തം ഗോത്രമുഖ്യന്മാര്‍ക്കു മുമ്പില്‍ തീര്‍പ്പാവാത്ത കാര്യങ്ങളുമായി ജൂതന്മാര്‍ പ്രവാചകനെ സമീപിച്ച അവസരങ്ങളുണ്ടായിട്ടുണ്ട്‌. പ്രവാചകന്‍ അവരുടെ വ്യക്തി നിയമങ്ങളനുസരിച്ച്‌ അവയില്‍ തീര്‍പ്പ്‌ കല്‍പിക്കുകയും ചെയ്‌തു.

നാല്‍പത്തിമൂന്നാം ഖണ്ഡികയനുസരിച്ച്‌ ജൂതന്മാര്‍ മക്കക്കാരെ യാതൊരുവിധത്തിലും സഹായിക്കാന്‍ പാടില്ല. മക്കക്കാര്‍ക്ക്‌ ജൂതന്മാരുടെ സഹായം തടയുക മാത്രമല്ല, ഒരാക്രമണമുണ്ടായാല്‍ ഒരു ജൂത മുസ്‌ലിം മുന്നണി ഉണ്ടാക്കുക എന്നതും ഇതിന്റെ ലക്ഷ്യമായിരുന്നു. അക്രമികളുമായുള്ള സന്ധി പൊതുവായ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും. കേന്ദ്രാധികാരത്തിന്റെ തീരുമാനം എല്ലാ കക്ഷികള്‍ക്കും ബാധകമായിരിക്കും (ഖണ്ഡിക 37,44,45). പ്രതിരോധ യുദ്ധത്തില്‍ ഓരോ കക്ഷിയും താന്താങ്ങളുടെ ചെലവുകള്‍ വഹിക്കണം (ഖണ്ഡിക 24,37,38). എന്നാല്‍ കടന്നാക്രമണം നടത്തുന്നവരെ സഹായിക്കാന്‍ പരസ്‌പരം ബാധ്യതയില്ല. മുസ്‌ലിം സൈനിക നീക്കങ്ങളില്‍ ജൂതരുടെ സാന്നിധ്യം പ്രവാചകന്റെ അനുമതിക്ക്‌ വിധേയമായിരിക്കും. വിദേശികള്‍ക്ക്‌ സംരക്ഷണം, തടവുകാരുടെ മോചന ദ്രവ്യ സമാഹരണം, രക്തതെണ്ടം ഇതെല്ലാം പഴയപോലെ ഓരോ കക്ഷിയുടെയും ഉത്തരവാദിത്വത്തിലായിരിക്കും. നീതി നിര്‍വഹണത്തില്‍ തടസ്സം നില്‍ക്കാന്‍ ഒരു കക്ഷിക്കും പാടില്ല (അത്‌ തങ്ങളില്‍ ആര്‍ക്കെങ്കിലും എതിരായിട്ടാണെങ്കില്‍ പോലും). എല്ലാ ജൂതപ്രജകളും അവരുടെ കക്ഷികളും ഉത്തരവാദിത്വത്തിന്റെയും അവകാശങ്ങളുടെയും കാര്യത്തില്‍ തുല്യരായിരിക്കും. ഹിറാക്ലിയസിനെയും മറ്റു ക്രിസ്‌ത്യന്‍ രാജാക്കന്മാരെയും ഇസ്‌ലാമിലേക്ക്‌ ക്ഷണിച്ചപ്പോഴും പ്രവാചകന്‍ ഇതേ കാര്യം തന്നെയാണ്‌ പറഞ്ഞത്‌. ``തീര്‍ച്ചയായും വിശ്വാസികള്‍, യഹൂദ നസ്രായ സാബിയന്‍ മതങ്ങളില്‍ വിശ്വസിച്ചവര്‍ അല്ലാഹുവിലും വിധിദിനത്തിലും വിശ്വസിക്കുകയും നന്മ ചെയ്യുകയും ചെയ്‌തവര്‍, അവരുടെ പ്രതിഫലം അവരുടെ രക്ഷിതാവിങ്കല്‍ സുരക്ഷിതമാണ്‌. അവര്‍ ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല'' (2:62, 5:69).

മദീനയുടെ ഭരണഘടന

പരമകാരുണികനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍!

അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദും മക്കയിലെ മുഹാജിറുകളും മദീനയിലെ അന്‍സ്വാറുകളും ജൂതന്മാരും മറ്റു സഹായികളായ ബഹുദൈവാരാധക ഗോത്രങ്ങളുമായി എഴുതിയ ഉടമ്പടി.

1. മുകളില്‍ പറയപ്പെട്ടവര്‍ ഒരു ഉമ്മത്തായി നിലകൊള്ളും.

2. മക്കയിലെ മുഹാജിറുകള്‍ പൊതു സുരക്ഷാക്രമം, രക്തതെണ്ടം, യുദ്ധത്തടവുകാരുടെ മോചനം മുതലായവ അവരുടെ ഗോത്ര നിയമമനുസരിച്ച്‌ നിലനിര്‍ത്തുകയും യുദ്ധത്തടവുകാരോട്‌ കാരുണ്യത്തോടും നീതിപൂര്‍വവും വര്‍ത്തിക്കുകയും ചെയ്യും.

3. ബനൂ ഔഫ്‌ ഗോത്രം പൊതു സുരക്ഷാക്രമം, രക്തതെണ്ടം, യുദ്ധത്തടവുകാരുടെ മോചനം മുതലായവ അവരുടെ പഴയ ഗോത്ര നിയമമനുസരിച്ച്‌ നിലനിര്‍ത്തുകയും യുദ്ധത്തടവുകാരോട്‌ കാരുണ്യത്തോടും നീതിപൂര്‍വവും വര്‍ത്തിക്കുകയും ചെയ്യും.

4. ബനൂ സാഇദ (ഖണ്ഡിക 3 പ്രകാരം).

5. ബനുല്‍ഹാരിഥ്‌ (ഖണ്ഡിക 3 പ്രകാരം).

6. ബനൂ ജുശാം (ഖണ്ഡിക 3 പ്രകാരം).

7.ബനുന്നജ്ജാര്‍ (ഖണ്ഡിക 3 പ്രകാരം).

8. ബനൂ അംറുബ്‌നു ഔഫ്‌ (ഖണ്ഡിക 3 പ്രകാരം).

9. ബനുന്നബിത്‌ (ഖണ്ഡിക 3 പ്രകാരം).

10. ബനുല്‍ഔസ്‌ (ഖണ്ഡിക 3 പ്രകാരം).

11. വിശ്വാസികള്‍ തങ്ങളില്‍ പെട്ട ആരെയും കടബാധ്യതയില്‍ ഉപേക്ഷിക്കാവുന്നതല്ല.

12. ഒരു വിശ്വാസി മറ്റൊരു വിശ്വാസിയുടെ ആശ്രിതനുമായി അയാളുടെ സമ്മതമില്ലാതെ സഖ്യത്തില്‍ ഏര്‍പ്പെടരുത്‌.

13. ദൈവവിശ്വാസികളുടെ പ്രവൃത്തികള്‍ മറ്റൊരു വിശ്വാസിക്ക്‌ അനീതിയും അക്രമവും ദോഷകരവുമായാല്‍ അത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്‌ സ്വന്തം പുത്രന്മാരായാലും അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും.

14. ഒരവിശ്വാസിയുടെ പേരില്‍ വിശ്വാസികള്‍ വിശ്വാസികളെ കൊല്ലരുത്‌. വിശ്വാസിക്കെതിരില്‍ അവരെ സഹായിക്കരുത്‌.

15. അല്ലാഹുവിന്റെ സംരക്ഷണം എല്ലാവര്‍ക്കുമാണ്‌. ഈ സംരക്ഷണം സമൂഹത്തിലെ താഴെക്കിടയിലുള്ളവര്‍ക്കും ലഭ്യമാക്കണം.

16. അനുയായികളായ ജൂതന്മാര്‍ക്ക്‌ എല്ലാ സഹായവും പിന്തുണയും തുല്യതയും നല്‍കും.

17. വിശ്വാസികളുടെ സമാധാനം എല്ലാവര്‍ക്കുമാണ്‌. ഈ സംരക്ഷണം സമൂഹത്തിലെ താഴെക്കിടയിലുള്ളവര്‍ക്കും ലഭ്യമാക്കണം. സമാധാനം പരസ്‌പര നീതിയിലും സമഭാവനയിലും അധിഷ്‌ഠിതമാണ്‌.

18. സൈനിക പര്യടനങ്ങള്‍ക്ക്‌ പുറപ്പെടുമ്പോള്‍ സൈനിക നേതൃത്വത്തെ അറിയിക്കുകയും സേനയുടെ സാന്നിധ്യമുറപ്പാക്കുകയും വേണം. സഖ്യ കക്ഷികളായ ജൂതഗോത്രങ്ങളുടെ ശത്രുക്കളെ ഒരിക്കലും സഹായിക്കുന്നതല്ല.

19. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിശ്വാസികള്‍ യുദ്ധത്തിലേര്‍പ്പെടുമ്പോള്‍ പരസ്‌പരം പ്രതികാരം ചെയ്യാന്‍ പാടില്ല. മദീനാ നഗരത്തില്‍ രണ്ടുതരം സമാധാനം പാടില്ല (ഒന്നുകില്‍ എല്ലാവര്‍ക്കും സമാധാനം. അല്ലെങ്കില്‍ എല്ലാവര്‍ക്കും യുദ്ധം. മദീനയില്‍ ഒരു വിഭാഗം അന്യനാടുമായി യുദ്ധത്തിലും ഒരു വിഭാഗം അന്യനാടുമായി സമാധാനത്തിലും എന്ന അവസ്ഥ പാടില്ല).

20. അവിശ്വാസി സമൂഹത്തിലെ ആരും തന്നെ ശത്രുവായ മക്കയിലെ ഖുറൈശികളുടെ സമ്പത്ത്‌ കൈവശം വെക്കാന്‍ പാടില്ല. ശത്രുക്കളുടെ സമ്പത്ത്‌ രാഷ്‌ട്രത്തിന്റെ പൊതുമുതലിലേക്ക്‌ കൈമാറണം. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിശ്വാസികള്‍ യുദ്ധത്തിലേര്‍പ്പെടുമ്പോള്‍ മദീനക്കകത്ത്‌ മറ്റൊരാളും സമാധാന ഉടമ്പടി നടത്താന്‍ പാടില്ല.

21. തക്കതായ കാരണങ്ങള്‍ കൂടാതെ ഒരവിശ്വാസി ഒരു വിശ്വാസിയെ വധിക്കാന്‍ പാടില്ല. വധിക്കപ്പെട്ട ആളുടെ ബന്ധുക്കള്‍ മാപ്പ്‌ നല്‍കുന്നില്ലെങ്കില്‍ കൊലയാളിയെ വധശിക്ഷക്ക്‌ വിധേയനാക്കാവുന്നതാണ്‌ (അല്ലെങ്കില്‍ ഇത്തരം പ്രവൃത്തികള്‍ രാഷ്‌ട്രത്തിന്റെ നിയമവും ക്രമസമാധാനനിലയും തകരാറിലാക്കുകയും പ്രതിരോധശേഷി ദുര്‍ബലമാക്കുകയും ചെയ്യും). എല്ലാ വിശ്വാസികളും ഇത്തരം തിന്മകള്‍ക്കെതിരെ നിലകൊള്ളണം. വിശ്വാസികള്‍ തിന്മക്ക്‌ കൂട്ടുനില്‍ക്കരുത്‌.

22. അവിശ്വാസികള്‍ ആരും തന്നെ മക്കയിലെ ഖുറൈശികളുടെ പക്ഷത്ത്‌ നില്‍ക്കാന്‍ പാടില്ല (കാരണം, ഖുറൈശികള്‍ മദീനയിലെ രാഷ്‌ട്രത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിനാല്‍ ശത്രുക്കളാണ്‌).

23. ഈ കരാറില്‍ പറയുന്ന കാര്യങ്ങളില്‍ ആര്‍ക്കെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ അക്കാര്യം അല്ലാഹുവിനും പ്രവാചകന്‍ മുഹമ്മദി(സ)നും കൈമാറണം.

24. യുദ്ധങ്ങളുമായി ബന്ധപ്പെട്ട ചെലവുകളില്‍ ഒരു വിഹിതം ജൂത ഗോത്രങ്ങളും വഹിക്കേണ്ടതാണ്‌.

25. ജൂത ഗോത്രമായ ബനൂ ഔഫിനെ വിശ്വാസികളായ മുസ്‌ലിംകളോടൊപ്പം ഒറ്റ ഉമ്മത്ത്‌ (കമ്യൂണിറ്റി) ആയി പരിഗണിക്കും. ജൂതന്മാര്‍ക്ക്‌ അവരുടെ മതത്തില്‍ നിലകൊള്ളാം. അവരുടെ സ്വതന്ത്രമാക്കപ്പെട്ട ആളുകള്‍ക്കും ഇത്‌ ബാധകമാണ്‌. അന്യായം പ്രവര്‍ത്തിക്കുന്നവര്‍ക്കും പാപം ചെയ്യുന്നവര്‍ക്കും ഇത്‌ ബാധകമല്ല. കാരണം അവര്‍ അവരോടും അവരുടെ കുടുംബത്തോടും ദ്രോഹമാണ്‌ ചെയ്യുന്നത്‌.

26. ബനൂ ഔഫിനു ബാധകമാക്കപ്പെട്ട മേല്‍പറഞ്ഞ നിബന്ധനകള്‍ ബനൂന്നജ്ജാര്‍ ഗോത്രത്തിനു ബാധകമാണ്‌. അവിശ്വാസികള്‍ ആരും തന്നെ മക്കയിലെ ഖുറൈശികളുടെ പക്ഷത്ത്‌ നില്‍ക്കാന്‍ പാടില്ല (കാരണം ഖുറൈശികള്‍ മദീനയിലെ രാഷ്‌ട്രത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിനാല്‍ ശത്രുക്കളാണ്‌).

27. ബനുല്‍ ഹാരിഥ്‌ ഗോത്രത്തിനു ബാധകമാണ്‌ (ഖണ്ഡിക 26 പ്രകാരം).

28. ബനു സാഇദ ഗോത്രത്തിനും ബാധകമാണ്‌ (ഖണ്ഡിക 26 പ്രകാരം).

29. ബനു ജുശാം ഗോത്രത്തിനും ബാധകമാണ്‌ (ഖണ്ഡിക 26 പ്രകാരം).

30. ബനുല്‍ഔസ്‌ ഗോത്രത്തിനും ബാധകമാണ്‌ (ഖണ്ഡിക 26 പ്രകാരം).

31. ബനൂ തലബ ഗോത്രത്തിനും ബാധകമാണ്‌ (ഖണ്ഡിക 26 പ്രകാരം). കുറ്റവാളികള്‍ക്കും രാജ്യദ്രോഹികള്‍ക്കും ഇത്‌ ബാധകമല്ല.

32. തലബയുടെ ഉപവിഭാഗമായ ജഫ്‌നക്കും മേല്‍പറഞ്ഞത്‌ ബാധകമാണ്‌.

33. ബനൂ ഔസ്‌ ഗോത്രത്തിന്‌ ബാധകമായത്‌ ബനൂശുതൈബ ഗോത്രത്തിനും ബാധകമാണ്‌.

34. തലബയുടെ ആശ്രിതരും അവരെപ്പോലെ തന്നെ.

35. ജൂത ഗോത്രങ്ങളുടെ ആശ്രിതരും അവരെപ്പോലെ തന്നെ.

36. ആരും മുഹമ്മദ്‌ നബിയുടെ അനുവാദമില്ലാതെ യുദ്ധത്തിന്‌ പോകാന്‍ പാടില്ല.

37. ജൂതന്മാര്‍ അവരുടെ വിഹിതവും മുസ്‌ലിംകള്‍ അവരുടെ വിഹിതവും വഹിക്കണം. ഈ കരാറില്‍ പറയപ്പെട്ട വിഭാഗങ്ങള്‍ക്കു നേരെ നടക്കുന്ന യുദ്ധത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണം. അവര്‍ക്കിടയില്‍ സൗഹാര്‍ദവും പരസ്‌പര സഹകരണവും സത്യസന്ധതയും രാജ്യസ്‌നേഹവും വളര്‍ത്തിയെടുക്കണം.

38. യുദ്ധങ്ങളുമായി ബന്ധപ്പെട്ട ചെലവുകളില്‍ ഒരു വിഹിതം ജൂത ഗോത്രങ്ങളും വഹിക്കേണ്ടതാണ്‌ (ഖണ്ഡിക 24 ആവര്‍ത്തനം).

39. ഈ ഉടമ്പടിയില്‍ പറയപ്പെട്ടവര്‍ക്ക്‌ മദീന ഒരു ശാന്തിഗേഹം ആയിരിക്കും.

40. ദ്രോഹമോ വഞ്ചനയോ കാണിക്കാത്തവര്‍ക്ക്‌ അതിഥി ആതിഥേയനെപ്പോലെ ആയിരിക്കും.

41. ഒരു സ്‌ത്രീയെയും അവളുടെ കുടുംബത്തിന്റെ അനുമതി കൂടാതെ അതിഥിയായി സ്വീകരിക്കാന്‍ പാടില്ല.

42. ഈ കരാറില്‍ പറയുന്ന കാര്യങ്ങളില്‍ ആര്‍ക്കെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ അക്കാര്യം അല്ലാഹുവിനും പ്രവാചകന്‍ മുഹമ്മദിനും കൈമാറണം. അല്ലാഹു ഈ കരാറിനെക്കുറിച്ച്‌ സൂക്ഷ്‌മമായി അറിയുന്നവനാണ്‌.

43. മക്കയിലെ ഖുറൈശികള്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും ഒരുവിധ സംരക്ഷണവും നല്‍കുന്നതല്ല.

44. മദീനയെ ആക്രമിക്കുന്നവരെ ഈ ഉടമ്പടിയിലെ കക്ഷികള്‍ ഒന്നിച്ച്‌ നേരിടും.

45. ഉടമ്പടിയിലെ കക്ഷികളെ ഒത്തുതീര്‍പ്പിനും സന്ധിസംഭാഷണത്തിനും വിളിക്കുമ്പോള്‍ അവര്‍ സന്ധി അംഗീകരിക്കണം. മുസ്‌ലിംകള്‍ യുദ്ധസന്ദര്‍ഭങ്ങളില്‍ അല്ലാത്തപ്പോള്‍ അവരും സമാധാന സന്ധി അംഗീകരിക്കണം. ഓരോ വിഭാഗവും അവരുടെ വിഹിതം വഹിക്കണം.

46. ജൂതഗോത്രമായ അല്‍ ഔസിനും അവരുടെ ആശ്രിതര്‍ക്കും ഉടമ്പടിയിലെ കക്ഷികള്‍ക്കുള്ള എല്ലാ അവകാശങ്ങളുമുണ്ട്‌. ഉടമ്പടിയോട്‌ അവര്‍ സത്യസന്ധത കാട്ടണം.

47. കുറ്റവാളി കുറ്റത്തിന്റെ ഭാരം വഹിക്കണം. അല്ലാഹു നീതിപൂര്‍വം ഈ കരാര്‍ രേഖപ്പെടുത്തുന്നു. തിന്മയും പാപവും പ്രവര്‍ത്തിക്കുന്നവരെ ഈ രേഖ സംരക്ഷിക്കുന്നില്ല. അല്ലാഹു നന്മ ചെയ്യുന്നവരെയും സത്യസന്ധതയോടെ പ്രവര്‍ത്തിക്കുന്നവരെയും സംരക്ഷിക്കുന്നു. മുഹമ്മദ്‌ അല്ലാഹുവിന്റെ ദൂതനാകുന്നു.

m.kuthub@gmail.com

റഫറന്‍സ്‌
1. സീറാ റസൂലുല്ല- ഇബ്‌നു ഇസ്‌ഹാഖ്‌
2. മദീനാ ചാര്‍ട്ടര്‍- വിക്കിപ്പീഡിയ
3. ഷോര്‍ട്ട്‌ നോട്ട്‌ ഓണ്‍ മദീനാ ചാര്‍ട്ടര്‍-കാസിം അഹ്‌മദ്‌
4. മദീനാ ചാര്‍ട്ടര്‍- ഡോ. ഹമീദുല്ല

2010, നവംബർ 13, ശനിയാഴ്‌ച

പ്രവാചകന്റെ വിടവാങ്ങല്‍ പ്രഭാഷണം

ഹിജ്റ വര്‍ഷം പത്തില്‍ നബി തിരുമേനി ഹജ്ജ് കര്‍മം നിര്‍വഹിച്ചു. കൂടെ ലക്ഷത്തിലേറെ അനുയായികളുമുണടായിരുന്നു. പ്രവാചക ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ഹജ്ജായിരുന്നു അത്. അറഫാ മലയിലെ 'ഉര്‍നാ' താഴ്വരയില്‍വെച്ച്  നബി തിരുമേനി വിശ്വാസികളുടെ മഹാ സാഗരത്തെ അഭിമുഖീകരിച്ച് സംസാരിച്ചു. 'ഖസ്വാ' എന്ന തന്റെ ഒട്ടകപ്പുറത്തിരുന്നു നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രഭാഷണം ജനം കേള്‍ക്കാനായി റാബിഅഃതുബ്നു ഉമയ്യ അത്യുച്ചത്തില്‍ ആവര്‍ത്തിക്കുകയായിരുന്നു. 'വിടവാങ്ങല്‍ പ്രസംഗം' എന്ന പേരിലറിയപ്പെടുന്ന ഈ അറഫാ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു:

'ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുക. ഇനി ഒരിക്കല്‍കൂടി ഇവിടെ വെച്ച് നിങ്ങളുമായി സന്ധിക്കാന്‍ സാധിക്കുമോയെന്ന് എനിക്കറിയില്ല. 'ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അന്ത്യനാള്‍വരെ പവിത്രമാണ്. ഈ മാസവും ഈ ദിവസവും പവിത്രമായ പോലെ. തീര്‍ച്ചയായും നിങ്ങള്‍ നിങ്ങളുടെ നാഥനുമായി കണടുമുട്ടും. അപ്പോള്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങളെക്കുറിച്ച് നിങ്ങളോടു ചോദിക്കും. ഈ സന്ദേശം നിങ്ങള്‍ക്കെത്തിച്ചു തരികയെന്ന ചുമതല ഞാന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. അല്ലാഹുവേ, നീയിതിനു സാക്ഷി! 
 
'വല്ലവരുടെയും വശം വല്ല അമാനത്തുമുണ്ടെങ്കില്‍ അത് അതിന്റെ അവകാശികളെ തിരിച്ചേല്‍പിച്ചുകൊള്ളട്ടെ. എല്ലാ പലിശ ഇടപാടുകളും ഇന്നു മുതല്‍ നാം ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ മൂലധനത്തില്‍ നിങ്ങള്‍ക്കവകാശമുണ്ട്. അതിനാല്‍ നിങ്ങള്‍ക്കൊട്ടും നഷ്ടം പറ്റുന്നില്ല. പലിശ പാടില്ലെന്ന് അല്ലാഹു വിധിച്ചു കഴിഞ്ഞു. 'ആദ്യമായി എന്റെ പിതൃവ്യന്‍ അബ്ബാസിന് കിട്ടാനുള്ള പലിശയിതാ ഞാന്‍ റദ്ദുചെയ്യുന്നു. അനിസ്ലാമിക കാലത്തെ എല്ലാ കുടിപ്പകയും ഇന്നത്തോടെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. 
 
അനിസ്ലാമിക കാലത്തെ എല്ലാവിധ കുലമഹിമകളും പദവികളും ഇതോടെ അസാധുവാക്കിയിരിക്കുന്നു.

'ജനങ്ങളേ, നിങ്ങള്‍ക്ക് സ്ത്രീകളോട് ചില ബാധ്യതകളുണട്. അവര്‍ക്ക് നിങ്ങളോടും. നിങ്ങള്‍ക്കിഷ്ടമില്ലാത്തവരെ നിങ്ങളുടെ വിരിപ്പ് സ്പര്‍ശിക്കാന്‍ അവരനുവദിക്കരുത്. വ്യക്തമായ നീച വൃത്തികള്‍ ചെയ്യുകയുമരുത്. സ്ത്രീകളോട് നിങ്ങള്‍ ദയാപുരസ്സരം പെരുമാറുക. അവര്‍ നിങ്ങളുടെ ആശ്രിതരും പങ്കാളികളുമാണ്. അല്ലാഹുവിന്റെ അമാനത്തായാണ് നിങ്ങളവരെ വിവാഹം ചെയ്തത്.

'ജനങ്ങളേ, വിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. തന്റെ സഹോദരന്‍ മനസ്സംതൃപ്തിയോടെ തരുന്നതല്ലാതെ ആര്‍ക്കും ഒന്നും അനുവദനീയമല്ല. അതിനാല്‍ നിങ്ങളന്യോന്യം ഹിംസകളിലേര്‍പ്പെടാതിരിക്കുക. അങ്ങനെചെയ്താല്‍ നിങ്ങള്‍ സത്യനിഷേധികളാകും.

'ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുക; വളരെ വ്യക്തമായ കാര്യം ഇവിടെ വിട്ടേച്ചാണ് ഞാന്‍ പോകുന്നത്. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമാണത്.

'ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണ്. നിങ്ങളെല്ലാം ആദമില്‍നിന്നുള്ളവരാണ്. ആദമോ മണ്ണില്‍നിന്നും. അതിനാല്‍ അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ ഒട്ടും ശ്രേഷ്ഠതയില്ല. ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ.
'അല്ലാഹുവേ, ഞാന്‍ ഈ സന്ദേശം എത്തിച്ചുകൊടുത്തില്ലേ? അല്ലാഹുവേ, നീയിതിനു സാക്ഷി. അറിയുക: ഈ സന്ദേശം കിട്ടിയവര്‍ അത് കിട്ടാത്തവര്‍ക്ക് എത്തിച്ചുകൊടുക്കട്ടെ.' 
(അവലംബം)

2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

പ്രവാചകന്റെ ആര്‍ദ്ര സമീപനങ്ങള്‍

സുദീര്‍ഘമായ പ്രാര്‍ഥനക്ക് ശേഷം നബി (സ) ബദ്റിലെ യോദ്ധാക്കള്‍ക്ക് അവസാന നിര്‍ദേശങ്ങള്‍ നല്‍കി. ഒരു കാര്യം പ്രത്യേകം തെര്യപ്പെടുത്തി. ഹാശിം കുടുംബത്തില്‍പെട്ട ആരെയും നിങ്ങള്‍ വധിക്കരുത്. കൂടാതെ അബ്ദുല്‍ മുത്ത്വലിബിന്റെ പുത്രന്‍ അബ്ബാസ്, ഹിശാമിന്റെ പുത്രന്‍ അബുല്‍ ബഹ്തരി, ആമിറിന്റെ പുത്രന്‍ ഹാരിസ്, അസ്വദിന്റെ പുത്രന്‍ സംഅ എന്നിവര്‍ക്കും ജീവഹാനി വരുത്തരുത്. വിധിവശാല്‍ ഹാരിസിനെ ഖുബൈബും സംഅയെ സാബിത്തും രണമൂര്‍ഛയില്‍ തിരിച്ചറിയാനാവാതെ വധിച്ചു. അബുല്‍ ബഹ്തരിയാവട്ടെ മുഹമ്മദിന്റെ സൌമനസ്യം പ്രയോജനപ്പെടുത്തുന്നില്ലെന്ന് പറഞ്ഞു കീഴടങ്ങാന്‍ കൂട്ടാക്കാതെ മുജദ്ദറിന്റെ കൈയാല്‍ മരണം വരിച്ചു. റസൂലിന്റെ പിതൃവ്യന്‍ അബ്ബാസ് തടവുകാരനാക്കപ്പെട്ടു. ശത്രുനിരയില്‍ അണി ചേര്‍ന്ന സ്വന്തം കുടുംബത്തില്‍പെട്ടവരെയും തനിക്ക് താല്‍പര്യമുള്ള മറ്റു ചിലരെയും റസൂല്‍ (സ) രക്ഷപ്പെടുത്താന്‍ ശ്രമിച്ചെതെന്തിനാണ്? പ്രത്യക്ഷത്തില്‍ പക്ഷപാതപരമെന്ന് ധരിക്കാവുന്ന ഈ നിര്‍ദേശത്തിന്റെ പൊരുളെന്താണ്? 'ഇവരൊന്നും സ്വമനസ്സാ നമ്മോട് യുദ്ധത്തിനു വന്നവരല്ല. അവര്‍ വലിച്ചിഴക്കപ്പെട്ടവരാണ്' എന്നു കൂടി തദവസരത്തില്‍ റസൂല്‍ (സ) പറയുന്നുണ്ട്.

ഹാശിം കുടുബത്തെയും റസൂല്‍ (സ) പേരു പരാമര്‍ശിച്ച മറ്റാളുകളെയും പരിചയപ്പെടുമ്പോള്‍ റസൂലിന്റെ ആജ്ഞയുടെ പൊരുള്‍ തെളിയും. അതിങ്ങനെ: നബി (സ) ഇസ്ലാമിക പ്രബോധനം ആരംഭിക്കുകയും സമൂഹത്തില്‍നിന്ന് ശത്രുത ഉയരുകയും ചെയ്തപ്പോള്‍ ഹാശിം, മുത്ത്വലിബ് കുടുംബങ്ങള്‍ (അവരില്‍ ഭൂരിഭാഗവും മുസ്ലിംകളായിരുന്നില്ല) നബിയുടെ സംരക്ഷകരായി. റസൂലിന് അനുകൂലമായി ഉറച്ച നിലപാടെടുത്ത അവിശ്വാസിയായ അബൂത്വാലിബിനായിരുന്നു നേതൃത്വം. ഇസ്ലാമിന്റെ വളര്‍ച്ചക്കൊപ്പം ശത്രുതയും വളര്‍ന്നു. സന്ദര്‍ഭം ലഭിച്ചാല്‍ റസൂലിനെ കൊല്ലുമെന്ന് ആശങ്ക ജനിച്ച ഘട്ടത്തില്‍ ഈ കുടുംബങ്ങള്‍ താരതമ്യേന സുരക്ഷിതമായ മലഞ്ചെരുവിലേക്ക് താമസം മാറ്റി. 'അബൂത്വാലിബിന്റെ താഴ്വര' എന്ന പേരില്‍ ഇതറിയപ്പെടുന്നു. മുഹമ്മദ് നബി(സ)ക്ക് പഴുതടച്ച സംരക്ഷണം ഉറപ്പുവരുത്തുകയായിരുന്നു ഉദ്ദേശ്യം. എത്രത്തോളമെന്നാല്‍ ഒരു രാത്രി തന്നെ നിരവധി തവണ റസൂലിന്റെ ശയനസ്ഥാനം അവര്‍ മാറ്റിക്കൊണ്ടിരുന്നു! രോഷാകുലരായ ശത്രുക്കള്‍ ഈ കുടുംബങ്ങള്‍ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചു. മുഹമ്മദി(സ)നെ കൊല്ലാന്‍ വിട്ടുകൊടുക്കുക എന്ന ഏക ഉപാധിയില്‍ ആരംഭിച്ച ഊരുവിലക്ക് അങ്ങേയറ്റം കനിവുകെട്ടതായിരുന്നു. സാമൂഹികമായ യാതൊരിടപാടും അനുവദിച്ചില്ല. വിവാഹങ്ങള്‍ മുടക്കി, തൊഴില്‍ തടസ്സപ്പെടുത്തി, വര്‍ഷത്തില്‍ ഹജ്ജുവേളയില്‍ മാത്രമേ ജനങ്ങളോട് ഇടപഴകാനും കൊള്ളക്കൊടുക്കകള്‍ നടത്താനും അനുവാദം ഉണ്ടായിരുന്നുള്ളൂ. വരുമാനമാര്‍ഗങ്ങള്‍ അടക്കപ്പെട്ടതു കാരണം സാധനങ്ങള്‍ക്ക് ന്യായവില പോലും നല്‍കാനാവാത്ത ഈ ദരിദ്ര കുടുംബങ്ങള്‍ ഭക്ഷ്യ സാധനങ്ങള്‍ വാങ്ങാനെത്തുമ്പോള്‍ അമിത വില കൊടുത്ത് ശത്രുക്കള്‍ അവ സ്വന്തമാക്കുക പതിവായിരുന്നു. വയറു പൊരിഞ്ഞ കുഞ്ഞുങ്ങളുടെ രോദനം താഴ്വരയുടെ അന്തരീക്ഷത്തില്‍ അലിഞ്ഞു. മൂന്നു വര്‍ഷത്തോളം ദീര്‍ഘിച്ച ദുരിതപര്‍വം പലരുടേയും ആരോഗ്യം ചോര്‍ത്തി. എണ്‍പത് പിന്നിട്ട അബൂത്വാലിബും അറുപതു കഴിഞ്ഞ തിരുപത്നി ഖദീജയും താങ്ങാവുന്നതിലധികം സഹിച്ചു. ബഹിഷ്കരണം പിന്‍വലിക്കപ്പെട്ട ശേഷം ആറുമാസം മാത്രമേ ഇരുവരും ജീവിച്ചുള്ളൂ. ചില മനുഷ്യ സ്നേഹികളുടെ രഹസ്യമായ സഹകരണം ലഭിച്ചില്ലായിരുന്നുവെങ്കില്‍ അവര്‍ ഒന്നടങ്കം മരിച്ചു തീര്‍ന്നേനേ.

ത്യാഗപൂര്‍ണമായ ഈ പിന്തുണ നബി തിരുമേനിക്കോ സത്യവിശ്വാസികള്‍ക്കോ വിസ്മരിക്കാനാവുമായിരുന്നില്ല. കഠിന സാഹചര്യങ്ങളില്‍ സ്വന്തം ജീവന് കാവല്‍ നിന്നവരുടെ ജീവനും സംരക്ഷിക്കപ്പെടണമെന്ന് അവിടുന്ന് ആഗ്രഹിച്ചു. അവരുടെ വിശ്വാസമോ താല്‍കാലിക നിലപാടുകളോ പരിഗണനീയങ്ങളായി കരുതിയതുമില്ല. 'അവര്‍ സ്വമേധയാ നമ്മോട് യുദ്ധത്തിനു വന്നവരല്ല' എന്ന റസൂലിന്റെ നിരീക്ഷണം ഏറെ വിചിന്തനമര്‍ഹിക്കുന്നതാണ്. ദുഷ്പ്രചാരണങ്ങളും നാനാവിധ സമ്മര്‍ദങ്ങളും വഴി വിരോധികള്‍ തങ്ങളുടെ പക്ഷത്ത് സംഘടിപ്പിക്കുന്നവരെല്ലാം ഒരേ രീതിയില്‍ വീക്ഷിക്കപ്പെടേണ്ടവരല്ല എന്ന ശക്തമായ സന്ദേശമാണ് ഭംഗ്യന്തരേണ തിരുമേനി നല്‍കുന്നത്. ചില വ്യക്തികളുടെ കാര്യവും നബി(സ) ഓര്‍മിപ്പിച്ചിരുന്നവല്ലോ? അവരാണ് അധികാര കേന്ദ്രത്തിന്റെ വിലക്കുകള്‍ അവഗണിച്ച് കിരാതമായ ബഹിഷ്കരണത്തിനെതിരെ പ്രതികരിച്ചത്. തന്ത്രപൂര്‍വമായ നീക്കത്തിലൂടെ ഉപരോധത്തിനറുതി വരുത്താന്‍ അവര്‍ക്ക് കഴിഞ്ഞു. ഇവരെ നമുക്ക് അന്നത്തെ അമുസ്ലിം ഭൂരിപക്ഷത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന് വിളിക്കാം.

പിതൃവ്യനായ അബ്ബാസാവട്ടെ പലായനത്തിന്റെ കാര്യത്തില്‍ മദീനാ പ്രതിനിധികളുമായി അവസാന വട്ടം ചര്‍ച്ച നടത്തുമ്പോഴും കരാറിലെത്തുമ്പോഴും തിരുമേനിക്കൊപ്പമുണ്ടായിരുന്നു. ആദര്‍ശാതിരുകള്‍ക്കപ്പുറമുള്ള മാനുഷിക സഹവര്‍ത്തനത്തിന്റെയും ഗുണകാംക്ഷയുടെയും ചേതോഹരമായ ഇസ്ലാമിക മാതൃകകള്‍ ആണിവയൊക്കെ. ചിന്തിക്കുന്നവര്‍ക്ക് ഇതിലെല്ലാം നിരവധി പാഠങ്ങളുണ്ട്. ഇസ്ലാമിന്റെ ഉദാത്തമായ മാനുഷിക പരിഗണനക്കും ഹൃദയാലുതക്കും ബദ്റില്‍ നിന്നു തന്നെ ഇനിയും മാതൃകകള്‍ ഉണ്ട്. യുദ്ധത്തിലെ ബന്ദികളുടെ കാര്യം നബി(സ) പൊതുചര്‍ച്ചക്കു വിട്ടു. മോചനദ്രവ്യം സ്വീകരിച്ച് വിട്ടയക്കാനാണ് അവസാനം തീരുമാനമായത്. തടവുകാരുടെ കൂട്ടത്തില്‍ ഒരു കവി ഉണ്ടായിരുന്നു, അബൂ അസ്സ. തന്റെ കവന പാടവം മുഴുവന്‍ ഇസ്ലാമിനെതിരെ പ്രയോഗിച്ച ഒരാള്‍. അയാള്‍ റസൂലിനെ സമീപിച്ച് പറഞ്ഞു: "മുഹമ്മദേ എനിക്ക് അഞ്ചു പുത്രിമാരാണ്. അവര്‍ക്കു തുണയാരുമില്ല, എന്നെ വിട്ടയച്ചാലും. മേലില്‍ ഞാന്‍ താങ്കള്‍ക്കെതിരില്‍ കവിതചൊല്ലുകയോ വാളുയര്‍ത്തുകയോ ചെയ്യില്ലെന്നു സത്യം ചെയ്യുന്നു.'' ഉള്ളലിഞ്ഞ പ്രവാചകന്‍ അയാളെ വിട്ടയച്ചു. ബദ്റിലെ എഴുപത് ബന്ദികളില്‍ നിരുപാധികം വിട്ടയക്കപ്പെട്ട ഒരേ ഒരാളായിരുന്നു ഇദ്ദേഹം (എന്നാല്‍ അയാള്‍ വാക്കു പലിച്ചില്ല. ഉഹ്ദ് യുദ്ധത്തില്‍ ശത്രുക്കളൊടൊപ്പം അയാള്‍ ഉണ്ടായിരുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ടു).

ഇനിയും കാണുക: തടവുകാരുടെ മോചനത്തിനായി ഉടനെ മുസ്ലിംകളെ സമീപിക്കേണ്ടതില്ലെന്നായിരുന്നു ഖുറൈശികളുടെ തീരുമാനം. ധൃതികൂട്ടുന്ന പക്ഷം മോചന ദ്രവ്യത്തിന്റെ കാര്യത്തില്‍ മുസ്ലിംകളുടെ വിലപേശല്‍ ശക്തി വര്‍ധിക്കുമെന്നവര്‍ ഭയന്നു. നബി(സ) തടവുകാരെ മുസ്ലിംകള്‍ക്ക് വീതിച്ചു നല്‍കി. അവരോട് നന്നായി പെരുമാറണമെന്ന് നിഷ്കര്‍ഷിക്കുകയും ചെയ്തു. ബന്ദികളിലൊരാളായ അബൂ അസീസ് ബിന്‍ ഉമൈര്‍ സ്വന്തം അനുഭവം വിവരിക്കുന്നു: "അന്‍സ്വാറുകളായ ഏതാനും പേരൊടൊപ്പമാണ് ഞാനുണ്ടായിരുന്നത്. ഭക്ഷണത്തിനു റൊട്ടി തികയാതെ വന്നാല്‍ അവര്‍ കാരക്ക തിന്നും. റൊട്ടി എന്നെ സല്‍ക്കരിക്കും. നല്ല മാംസക്കഷ്ണങ്ങള്‍ എനിക്കായി നീക്കിവെക്കും. നാണം മൂലം ചിലപ്പോള്‍ ഞാനത് ആര്‍ക്കെങ്കിലും നല്‍കാന്‍ ശ്രമിച്ചാല്‍ എന്നെ തന്നെ തീറ്റും.''

മുത്വ്ഇമിന്റെ പുത്രന്‍ ജുബൈര്‍ ബന്ദിവിമോചന ചര്‍ച്ചക്കായി മദീനയിലെത്തി. തടവുകാരുടെ ഉറ്റവരും ഉടയവരുമായി പതിനാലു പേര്‍ വേറെയും വന്നു ചേര്‍ന്നു. പല കാരണങ്ങളാല്‍ ബന്ധുക്കളാരും വന്നു ചേരാത്തവരും സാമ്പത്തിക ബാധ്യത സ്വയം ഏല്‍ക്കാന്‍ കഴിയാത്തവരുമായി അല്‍പം തടവുകാരുണ്ടായിരുന്നു. അവര്‍ പ്രതീക്ഷാപൂര്‍വം തിരുമേനിയെ നോക്കി. അല്‍പ സ്വല്‍പം വിദ്യാഭ്യാസമുള്ളവരായിരുന്നു ഇവര്‍. "നിങ്ങള്‍ ഞങ്ങളുടെ ബാലന്മാരെ പഠിപ്പിക്കുക. ഒരാള്‍ പത്തുകുട്ടികള്‍ക്ക് എഴുത്തും വായനയും അഭ്യസിപ്പിച്ചാല്‍ അയാള്‍ക്ക് മോചിതനാവാം.'' നബി (സ) അവരോടു പറഞ്ഞു. റസൂലിന്റെ ദ്വിഭാഷിയും ബഹുഭാഷ പണ്ഡിതനുമായിരുന്ന സൈദുബ്നു സാബിതി(റ) ന്റെ വിദ്യാരംഭം ഇവരില്‍ നിന്നായിരുന്നുവത്രെ. തനിക്കെതിരെ പോരാടുകയും അപ്പോഴും ശത്രുപക്ഷത്ത് തുടരുകയും ചെയ്തവരെ വളരുന്ന തലമുറയുടെ ഗുരുസ്ഥാനത്ത് നിശ്ചയിച്ച് ആദരിക്കുക വഴി തിരുദൂതര്‍ കൈമാറുന്ന സന്ദേശം എന്തു മാത്രം മധുരതരമാണ്! ഖുറൈശി പ്രമുഖനും മികച്ച പ്രഭാഷകനുമായിരുന്ന സുഹൈലുബ്നു അംറും തടവുകാരനാക്കപ്പെട്ടിരുന്നു. തന്റെ പ്രഭാഷണ പാടവം മുഴുവന്‍ അയാള്‍ ഇസ്ലാമിനെതിരെ പ്രയോഗിച്ചു. തടവില്‍ നിന്നോടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മുസ്ലിംകള്‍ പിന്തുടര്‍ന്ന് പിടികൂടി. മിക്റസ് ബിന്‍ ഹഫ്സ്, സുഹൈലിന്റെ മോചനദ്രവ്യവുമായി തിരുമുമ്പിലെത്തി. അയാളെ സ്വതന്ത്രനാക്കവെ ഹസ്രത്ത് ഉമര്‍ (റ) റസൂലിനോട് ചോദിച്ചു: "തിരുദൂതരേ ഇനിയൊരിക്കലും താങ്കള്‍ക്കെതിരെ പ്രസംഗിക്കാതിരിക്കാന്‍ സുഹൈലിന്റെ മുന്‍നിരപ്പല്ലുകള്‍ അടര്‍ത്തികളയട്ടയോ?'' നബി (സ) സ്വല്‍പം നീരസത്തോടെ പറഞ്ഞു: "പാടില്ല ഉമര്‍. അയാളെ അംഗഭംഗം വരുത്താന്‍ ഞാന്‍ അനുവദിക്കില്ല. ഞാനത് ചെയ്താല്‍ പ്രവാചകനാണെന്ന് പരിഗണിക്കാതെ അല്ലാഹു എന്നെയും അംഗഭംഗം വരുത്തും.'' സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ റസൂലിന്റെ പ്രതികരണത്തെക്കുറിച്ച് ചിന്തിച്ചു നോക്കൂക. ബദ്റിലെ മിന്നുന്ന വിജയവും തിളക്കമാര്‍ന്ന യുദ്ധാനന്തര നിലപാടുകളും ധാരാളം പേരെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ചു. ഈയൊഴുക്കില്‍ ചുവട് നഷ്ടപ്പെട്ടാണ് അബ്ദുല്ലാഹിബ്നു ഉബയ്യിബ്നു സുലൂല്‍ കപടവേഷം അണിഞ്ഞാണെങ്കിലും ഇസ്ലാമിലേക്ക് കടക്കാന്‍ നിര്‍ബന്ധിതനായത്.

സുഹൈലിന്റെ കഥക്ക് മനോഹരമായ ഒരു അന്ത്യം കൂടിയുണ്ട്. ബദ്റില്‍ നിന്ന് വിട്ടയക്കപ്പെട്ട ശേഷവും അയാള്‍ ശത്രുപക്ഷത്ത് നിലകൊണ്ടു. എന്നാല്‍ മക്കാവിജയവേളയില്‍ കഅ്ബാലയ മുറ്റത്ത് ശ്വാസമടക്കിപ്പിടിച്ചു നിന്ന തദ്ദേശ വാസികളോട് 'നിങ്ങളിപ്പോള്‍ എന്നില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്?' എന്ന റസൂല്‍ തിരുമേനിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് സുഹൈലുബ്നു അംറായിരുന്നു. "നല്ലതുമാത്രം. ഉദാരനായ സഹോദരനാണ് താങ്കള്‍. ഉദാരനായ സഹോദരന്റെ പുത്രനും'' അയാള്‍ പറഞ്ഞു. അന്നു തൊട്ട് ഉത്തമ വിശ്വാസിയായി ജീവിച്ചു. രക്തസാക്ഷിയായി മരണപ്പെടുകയും ചെയ്തു.

വി.കെ ജലീല്‍ | www.prabodhanam.net | 2010 സെപ്റ്റംബര്‍ 4 പുസ്തകം 67 ലക്കം 14

2010, ഫെബ്രുവരി 27, ശനിയാഴ്‌ച

മുഹമ്മദ് മഹാനായ പ്രവാചകന്‍ (1)

 പ്രഫ. രാമകൃഷ്ണ റാവുവിന്റെ  Muhammed the Prophet of Islam  എന്ന പുസ്തകത്തിന്റെ പരിഭാഷയാണ് മുഹമ്മദ് മഹാനായ പ്രവാചകന്‍ . അതിന്റെ ആദ്യഭാഗം ഇവിടെ വായിക്കുക:

മുഹമ്മദ്

അറേബ്യന്‍ മരുഭൂമിയിലാണ് മുഹമ്മദിന്റെ ജനനം. മുസ്‌ലിം ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ ക്രിസ്തുവര്‍ഷം 571 ഏപ്രില്‍ 20-ന്. 'അങ്ങേയറ്റം സ്തുതിക്കപ്പെടുന്നവന്‍' എന്നാണ് മുഹമ്മദ് എന്ന പദത്തിനര്‍ഥം. അറേബ്യയുടെ സന്തതികളില്‍ അത്യുന്നതനാണദ്ദേഹം. അനഭിഗമ്യമായ ആ സൈകതഭൂവില്‍ അദ്ദേഹത്തിന്ന് മുമ്പോ പിമ്പോ ജീവിച്ച സമ്രാട്ടുകളെക്കാളും കവിശ്രേഷ്ഠരെക്കാളും എത്രയോ മടങ്ങ് ഉന്നതന്‍. അദ്ദേഹം സമാഗതനാവുമ്പോള്‍ അറേബ്യ ഒരു മരുഭൂമി മാത്രമായിരുന്നു- വെറുമൊരു ശൂന്യത. ആ ശൂന്യതയില്‍നിന്ന് ഒരു പുതിയ ലോകം രൂപം കൊണ്ടു...ഒരു പുതിയ ജീവിതം, ഒരു പുതിയ സംസ്‌കാരം, ഒരു പുതിയ നാഗരികത, ഒരു പുതിയ സാമ്രാജ്യം; മൊറോക്കോ മുതല്‍ ഇന്‍ഡീസ് വരെ വ്യാപിച്ചുകിടന്ന ഒരു സാമ്രാജ്യം. ഏഷ്യ, ആഫ്രിക്ക, യൂറോപ് എന്നീ മൂന്ന് വന്‍കരകളുടെ ജീവിതത്തിലും ചിന്തയിലും സ്വാധീനം ചെലുത്തിയ ഒരു സാമ്രാജ്യം. മുഹമ്മദായിരുന്നു അതിന്റെ ശില്പി.

മതങ്ങള്‍ തമ്മില്‍

പ്രവാചകനായ മുഹമ്മദിനെക്കുറിച്ച് എഴുതാനൊരുങ്ങിയപ്പോള്‍ ഒരു സന്ദേഹം; ഞാന്‍ സ്വീകരിച്ചിട്ടില്ലാത്ത ഒരു മതത്തെക്കുറിച്ചാണല്ലോ എഴുതാന്‍ പോകുന്നതെന്ന്! ആ മതത്തില്‍തന്നെ വിവിധ ചിന്താധാരയുള്‍ക്കൊണ്ടവരും വ്യത്യസ്ത വിഭാഗങ്ങളുമുണ്ടായിരിക്കെ വിശേഷിച്ചും വിഷമകരമാണത്. മതം തികച്ചും വ്യക്തിഗതമാണെന്ന് വാദിക്കാമെങ്കിലും ദൃശ്യവും അദൃശ്യവുമായ ഈ പ്രപഞ്ചത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാനുള്ള കഴിവ് അതിന്നുണ്ടെന്നത് അനിഷേധ്യമത്രേ. അത് ചിലപ്പോള്‍ നമ്മുടെ ഹൃദയത്തിലും ആത്മാവിലും മനസ്സിന്റെ ബോധ-ഉപബോധ തലങ്ങളിലും അബോധമനസ്സില്‍ പോലും കടന്നുചെന്ന് നിറഞ്ഞു നില്ക്കും. നമ്മുടെ ഭൂതവും ഭാവിയും വര്‍ത്തമാനവും, മൃദുലവും നേരിയതുമായ ഒരു പട്ടുനൂലില്‍ തൂങ്ങിനില്ക്കുകയാണെന്ന ഒരു വിശ്വാസം ഇവിടെ ശക്തിയായി നിലനില്ക്കുന്നതുമൂലം ഈ പ്രശ്‌നം വളരെ ഗുരുതരമായിത്തീരുന്നു. നാം കൂടുതലായി വൈകാരികാവേശത്തിന്നടിമപ്പെടുന്നതോടെ മനസ്സിന്റെ സന്തുലിതാവസ്ഥ നിരന്തരം സംഘര്‍ഷാത്മകമായ ഒരവസ്ഥയിലായിത്തീരുവാനും ഏറെ സാധ്യതയുണ്ട്. ഈ വീക്ഷണത്തില്‍, അന്യമതങ്ങളെക്കുറിച്ച് എത്ര കുറച്ചു പറയുന്നുവോ അത്രയും നല്ലത്. നമ്മുടെ മതങ്ങള്‍ ശാശ്വത മുദ്രിതാധരങ്ങളുടെ പരിരക്ഷയില്‍, ഹൃദയാന്തരാളത്തിലെ ഉപരോധ മേഖലകളില്‍, തീരെ അദൃശ്യമായും പരമരഹസ്യമായും അവശേഷിച്ചുകൊള്ളട്ടെ!

ഈ പ്രശ്‌നത്തിന്, പക്ഷേ ഒരു മറുവശമുണ്ട്: സാമൂഹിക ജീവിയാണ് മനുഷ്യന്‍. നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നമ്മുടെ ജീവിതം പ്രത്യക്ഷമായും പരോക്ഷമായും മറ്റുള്ളവരുടേതുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. നമുക്ക് ഭക്ഷണം നല്കുന്ന മണ്ണ് ഒന്നാണ്; നമ്മുടെ പാനജലമൊഴുകുന്ന അരുവി ഒന്നാണ്; നാം ശ്വസിക്കുന്ന വായു ഒന്നാണ്. അതിനാല്‍ നമ്മുടെ വീക്ഷണങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ടുതന്നെ നമ്മുടെ ചുറ്റുപാടുകളുമായി സമരസപ്പെട്ടു പോകാനും നമ്മുടെ അയല്‍വാസിയുടെ മാനസിക ഭാവങ്ങളെന്തെന്നും കര്‍മസ്രോതസ്സേതെന്നും ഒരു പരിധിവരെയെങ്കിലും അറിയുവാനും ശ്രമിക്കുന്നത് ഫലപ്രദമായിരിക്കും. ഈ വീക്ഷണത്തില്‍, ലോകത്തിലെ സമസ്ത മതങ്ങളെക്കുറിച്ചും അറിയുവാനുള്ള സദുദ്ദേശ്യപൂര്‍വകമായ ഒരു ശ്രമം തികച്ചും അഭിലഷണീയമാണ്. മതങ്ങള്‍ തമ്മില്‍ പരസ്പര ധാരണ വളര്‍ത്താനും, അടുത്തവരോ അകന്നവരോ ആയ സഹജീവികളെ യഥാവിധി മനസ്സിലാക്കാനും തീര്‍ച്ചയായും അതുപകരിക്കും.
പ്രത്യക്ഷത്തിലനുഭവപ്പെടുന്നതുപോലെ നമ്മുടെ ചിന്തകള്‍ അത്രയൊന്നും ശിഥിലങ്ങളല്ല. ഈ ഭൂതലത്തിലെ ലക്ഷക്കണക്കിന് ജനഹൃദയങ്ങള്‍ക്ക് കര്‍മാവേശവും മാര്‍ഗദര്‍ശനവും നല്കുന്ന ചൈതന്യവത്തായ മതദര്‍ശനങ്ങളും വിശ്വാസപ്രമാണങ്ങളുമാകുന്ന കേന്ദ്രബിന്ദുവില്‍ ഏകീകൃതമാണവ. നാം ജീവിക്കുന്ന ലോകത്തിലെ ഒരു പൗരനാകുവാന്‍ നമുക്കാഗ്രഹമുണ്ടെങ്കില്‍ മനുഷ്യജീവിതത്തില്‍ സ്വാധീനം ചെലുത്തിയ തത്ത്വസംഹിതകളെയും മതദര്‍ശനങ്ങളെയും കുറിച്ച് അറിയുവാനുള്ള ഒരു എളിയ ശ്രമം അത്യാവശ്യമാണ്. എന്റെ അഭിപ്രായം പ്രസക്തമെങ്കിലും ഒരു മറുവശമുണ്ട് ഈ പ്രശ്‌നത്തിന്. മതങ്ങളുടെ ഈ മേഖല വിവേകവും വികാരവും തമ്മിലുള്ള നിരന്തര സംഘര്‍ഷത്തിന്റെ ഫലമായി കാലുറച്ചു നില്‍ക്കാന്‍ പറ്റാത്ത ഒരു പരുവത്തിലാണുള്ളത്. അതിനാല്‍, അവിടെ പ്രവേശിക്കുന്നവര്‍ 'മാലാഖമാര്‍ കടന്നു ചെല്ലാത്തയിടങ്ങളില്‍ ഓടിച്ചെല്ലുന്ന വിഡ്ഢികളെ'യാണ് അനുസ്മരിപ്പിക്കുക.

എന്നാല്‍ മറ്റൊരു നിലയില്‍ എന്റെ ജോലി സുഗമമാണ്. ചരിത്രപ്രധാനമായ ഒരു മതത്തിന്റെ മൗലിക തത്ത്വങ്ങളെയും അതിന്റെ മഹാനായ പ്രവാചകനെയും കുറിച്ചാണ് ഞാനെഴുതുന്നത്. ഇസ്‌ലാമിന്റെ നിശിത വിമര്‍ശകനായ സര്‍ വില്യം മൂറിന് പോലും ''പന്ത്രണ്ടു നൂറ്റാണ്ടുകളായി യാതൊരു കലര്‍പ്പും ചേരാതെ അവശേഷിച്ച മറ്റൊരു ഗ്രന്ഥം ലോകത്ത് വേറെയില്ലെ''ന്ന് ഖുര്‍ആനെക്കുറിച്ച് പറയേണ്ടിവന്നു. ജീവിതത്തിലെ മുഴുവന്‍ സംഭവഗതികളും-നിസ്സാര വിശദീകരണങ്ങള്‍ പോലും- ഭദ്രമായും സൂക്ഷ്മമായും രേഖപ്പെടുത്തപ്പെട്ട ചരിത്രപുരുഷനാണ് പ്രവാചകനായ മുഹമ്മദ് എന്ന് അതിനോടനുബന്ധമായി ഞാന്‍ പറഞ്ഞുകൊള്ളട്ടെ. അദ്ദേഹത്തിന്റെ ജീവിതവും ചരിത്രവും സുവ്യക്തങ്ങളത്രേ. സത്യം കണ്ടെത്തുവാന്‍ ചപ്പും ചവറും ചിക്കിച്ചികയേണ്ട സാഹസം നമുക്കില്ല.

എന്റെ ജോലി കുറേക്കൂടി ലഘൂകരിക്കുന്ന മറ്റൊരു സംഗതി കൂടിയുണ്ട്. രാഷ്ട്രീയവും മറ്റുമായ കാരണങ്ങളാല്‍ ഇസ്‌ലാമിനെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിച്ചിരുന്ന വിമര്‍ശകരുടെ കാലം ദ്രുതഗതിയില്‍ കഴിഞ്ഞുകൊണ്ടിരിക്കുകയാണ്. 'കേംബ്രിഡ്ജ് മെഡിവല്‍ ഹിസ്റ്ററി' എന്ന ഗ്രന്ഥത്തില്‍ പ്രൊഫ. ബീവന്‍ പറയുന്നു: ''പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിനു മുമ്പ് ഇസ്‌ലാമിനെയും മുഹമ്മദിനെയും കുറിച്ച് യൂറോപില്‍ പ്രസിദ്ധീകൃതമായ ഗ്രന്ഥങ്ങള്‍ ഇന്ന് കേവലം സാഹിത്യ വൈചിത്ര്യങ്ങള്‍ മാത്രമായേ ഗണിക്കപ്പെടുന്നുള്ളൂ.'' ഇത്തരം ഗ്രന്ഥങ്ങള്‍ നമുക്കിന്ന് ആസ്പദിക്കേണ്ടതില്ല. അതിനാല്‍ ഇസ്‌ലാമിനെക്കുറിച്ച് മിഥ്യാധാരണകള്‍ ചൂണ്ടിക്കാട്ടി സമയം പാഴാക്കേണ്ടതുമില്ല.

ഉദാഹരണമായി, ഇസ്‌ലാമും ഖഡ്ഗവും എന്ന സിദ്ധാന്തം എടുത്തുപറയാവുന്ന ഏതെങ്കിലും വിഭാഗങ്ങളില്‍നിന്ന് വല്ലപ്പോഴും നാം കേള്‍ക്കുന്നില്ല. ഇപ്പോള്‍ മതത്തില്‍ നിര്‍ബന്ധമില്ലെന്ന ഇസ്‌ലാമിന്റെ തത്ത്വം സുവിദിതമാണ്. പ്രസിദ്ധ ചരിത്രകാരനായ ഗിബ്ബന്റെ വാക്കുകളില്‍ ''മറ്റെല്ലാ മതങ്ങളെയും ഖഡ്ഗം കൊണ്ട് നിഷ്‌കാസനം ചെയ്യുവാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന ഹീനമായ ഒരാരോപണം മുസ്‌ലിംകള്‍ക്കെതിരിലുണ്ട്. ഇത് അജ്ഞതയില്‍നിന്നും മതപക്ഷപാതിത്തത്തില്‍നിന്നും ഉടലെടുത്തതാണ്. ഖുര്‍ആനും മുസ്‌ലിം ജേതാക്കളുടെ ചരിത്രവും, ക്രിസ്ത്യന്‍ ദേവാലയങ്ങളോട് അവര്‍ കാണിച്ച കലവറയില്ലാത്തതും നിയമത്തിന്റെ സംരക്ഷണത്തോടുകൂടിയതുമായ സഹിഷ്ണുതയും ഈ ആരോപണം ശക്തിയായി നിഷേധിക്കുന്നു. ധാര്‍മിക ശക്തിയാണ് മുഹമ്മദിന്റെ ജീവിതവിജയത്തിന്നടിസ്ഥാനം; ഖഡ്ഗപ്രയോഗമല്ല.''

2010, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

പ്രവാചകനില്‍ വിശ്വസിക്കുന്നതെന്തിന്?

ഇസ്‌ലാമിക ദര്‍ശനം ദൈവത്തിങ്കല്‍നിന്ന് ദൈവത്തിന്റെ പ്രവാചകന്മാര്‍ മുഖേന ലഭിച്ചതാണ്. ഇത് ഗ്രഹിച്ചാല്‍ പിന്നെ, പ്രവാചകനില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ അനുസരിക്കുകയും അനുഗമിക്കുകയും ചെയ്യേണ്ടത് എല്ലാ മനുഷ്യരുടെയും ബാധ്യതയായിത്തീരുന്നു. പ്രവാചകന്റെ മാര്‍ഗം വിട്ട് സ്വബുദ്ധിയെ അവലംബമാക്കി മറ്റു വല്ല മാര്‍ഗവും നിര്‍മിക്കുന്നവന്‍ വഴിപിഴച്ചവനാണെന്ന കാര്യത്തില്‍ സംശയമേതുമില്ല.

ഈ വിഷയത്തില്‍ ജനങ്ങള്‍ രസാവഹമായ പല അബദ്ധങ്ങളും ചെയ്യുന്നുണ്ട്. ചിലര്‍ പ്രവാചകന്റെ സത്യസന്ധത സമ്മതിക്കുന്നു. പക്ഷേ, അദ്ദേഹത്തെ വിശ്വസിക്കുകയോ അനുഗമിക്കുകയോ ചെയ്യുന്നില്ല. ഇവര്‍ നിഷേധികള്‍ മാത്രമല്ല വിഡ്ഢികള്‍ കൂടിയാണ്. കാരണം, സത്യവാനെന്ന് സമ്മതിച്ചശേഷം പ്രവാചകനെ അനുഗമിക്കാതിരിക്കുന്നതിന്റെ അര്‍ഥം മനുഷ്യന്‍ മനഃപൂര്‍വം വ്യാജം പിന്‍പറ്റുന്നുവെന്നാണ്. ഇതില്‍പരം വിഡ്ഢിത്തം മറ്റെന്തുണ്ട്?

ചിലര്‍ പറയുന്നത്, തങ്ങള്‍ക്ക് പ്രവാചകനെ അനുസരിക്കേണ്ടതില്ലെന്നും സത്യമാര്‍ഗം തങ്ങള്‍ക്ക് സ്വയം കണ്ടുപിടിക്കുവാന്‍ കഴിയുമെന്നുമാണ്. ഈ വാദവും തെറ്റാണ്. നിങ്ങള്‍ ഗണിതശാസ്ത്രം പഠിച്ചിരിക്കുമല്ലോ. രണ്ടു ബിന്ദുക്കള്‍ക്കിടയില്‍ നേര്‍രേഖ ഒന്നുമാത്രമേ ഉണ്ടാകൂ. മറ്റു രേഖകള്‍ ഒന്നുകില്‍ വളഞ്ഞതോ അല്ലെങ്കില്‍ ബിന്ദുക്കളെ പരസ്പരം ബന്ധിപ്പിക്കാത്തതോ ആയിരിക്കും. സത്യമാര്‍ഗത്തിന്റെ സ്ഥിതിയും ഇതുതന്നെ. ഇസ്‌ലാമിന്റെ ഭാഷയില്‍ അതിനെ 'സ്വിറാത്തുല്‍ മുസ്തഖീം' എന്നു വിളിക്കുന്നു. അത് മനുഷ്യനില്‍ നിന്നാരംഭിച്ച് ദൈവത്തിലവസാനിക്കുന്നു. ശാസ്ത്രപ്രകാരം മനുഷ്യന്ന് ദൈവത്തിലേക്കുള്ള മാര്‍ഗവും ഒന്നുമാത്രമേ ഉണ്ടാകൂ. അതൊഴിച്ചുള്ളവ വളവുള്ളതോ ദൈവസന്നിധിവരെ എത്താത്തതോ ആയിരിക്കും. ആ നേര്‍മാര്‍ഗമാണ് പ്രവാചകന്‍മാര്‍ കാണിച്ചുതന്നത്. അതിനാല്‍, പ്രവാചകന്‍ കാണിച്ചുതന്ന മാര്‍ഗം വിട്ട് മറ്റു മാര്‍ഗങ്ങള്‍ തേടുന്നവര്‍ ഒന്നുകില്‍ ദൈവസന്നിധിയിലെത്തുകയില്ല, അല്ലെങ്കില്‍ വളഞ്ഞ വഴിക്കേ എത്തൂ. ദൈവസന്നിധിയിലെത്താതിരുന്നാല്‍ അവന്‍ നശിച്ചതുതന്നെ. വളഞ്ഞ വഴിക്ക് വരുന്നവരാകട്ടെ തനി വിഡ്ഢികളും. വിശേഷ ബുദ്ധിയില്ലാത്ത മൃഗങ്ങള്‍ പോലും ഒരിടത്തുനിന്ന് മറ്റൊരിടത്തെത്താന്‍ നേര്‍വഴിയേ തെരഞ്ഞെടുക്കൂ. വളഞ്ഞ വഴിക്കവ പോവില്ല. ആ നിലക്ക് ദൈവത്തിന്റെ ഒരുത്തമ ദാസന്‍, നേര്‍മാര്‍ഗം കാണിച്ചുകൊടുക്കുമ്പോള്‍ ''നീ കാണിച്ചുതരുന്ന മാര്‍ഗത്തിലൂടെ ഞാനില്ല; വളഞ്ഞ മാര്‍ഗത്തില്‍തന്നെ തെണ്ടിത്തിരിഞ്ഞ് ഞാന്‍ സ്വയം ലക്ഷ്യത്തിലെത്തിക്കൊള്ളാം'' എന്നു പറയുന്നുവെങ്കില്‍ അയാളെപ്പറ്റി നിങ്ങള്‍ക്കെന്ത് തോന്നുന്നു?

അല്‍പം കൂടി ആഴത്തില്‍ ചിന്തിക്കുന്ന പക്ഷം, പ്രവാചകമാര്‍ഗം നിരസിക്കുന്നവര്‍ക്ക് ദൈവത്തിലേക്കെത്താന്‍ ഒരു മാര്‍ഗവും - വളഞ്ഞതോ നേര്‍ക്കുള്ളതോ - ലഭിക്കില്ലെന്ന് ബോധ്യമാവും. കാരണം, സത്യസന്ധനും നിസ്വാര്‍ഥിയുമായ ഒരാളെ നിരസിക്കുന്നവന്ന് എന്തോ കുഴപ്പമുണ്ട് എന്നാണര്‍ഥം. സത്യത്തിന് നേരെ കണ്ണടയ്ക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന്. അത് അവന്റെ ചിന്താശക്തിയുടെ അപൂര്‍ണതയാവാം; അഹങ്കാരമാവാം; സത്യവും നന്‍മയും സ്വീകരിക്കാന്‍ തയ്യാറില്ലാത്തവിധം ദുഷിച്ചുപോയ പ്രകൃതമാവാം; പൂര്‍വികരിലുള്ള അന്ധമായ വിശ്വാസമാകാം; പൂര്‍വികാചാരങ്ങള്‍ക്ക് പകരം മറ്റൊന്നും സ്വീകരിക്കാന്‍ തയ്യാറില്ലാത്തതാവാം. ഇതൊന്നുമല്ലെങ്കില്‍ അവന്‍ ദേഹേഛകളുടെ അടിമയായതുകൊണ്ടാവാം. പ്രവാചകനെ അംഗീകരിച്ചുകഴിഞ്ഞാല്‍ പിന്നെ പാപങ്ങളും ദുര്‍വൃത്തികളും ചെയ്യാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടുപോകുമെന്ന് അവന്‍ ഭയപ്പെടുന്നുണ്ടാവണം. ഈ കുഴപ്പങ്ങളിലൊന്നെങ്കിലുമുള്ള വ്യക്തിക്ക് ഒരിക്കലും ദൈവിക മാര്‍ഗദര്‍ശനം ലഭിക്കില്ല. ഇപ്പറഞ്ഞതൊന്നും ഇല്ലാത്ത, സത്യസന്ധനും നിഷ്പക്ഷനുമായ ഒരു സത്യാന്വേഷി പ്രവാചകന്റെ ശിക്ഷണങ്ങള്‍ നിരസിക്കുക എന്നത് തീര്‍ത്തും അസംഭവ്യമത്രേ.

പ്രശ്‌നത്തിന് ഗൗരവാവഹമായ മറ്റൊരു വശമുണ്ട്. സത്യപ്രവാചകന്‍ ദൈവനിയുക്തനാണ്. പ്രവാചകനെ വിശ്വസിക്കുകയും അനുസരിക്കുകയും വേണമെന്നത്  ദൈവശാസനയാണ്.  അപ്പോള്‍ പ്രവാചകനിരാസം ദൈവധിക്കാരമാണ്. ഒരു രാജ്യത്തിലെ പൗരന്‍മാര്‍ ഭരണകൂടം  നിശ്ചയിക്കുന്ന  ഉദ്യോഗസ്ഥനെ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. ഉദ്യോഗസ്ഥനെ ധിക്കരിക്കുന്നതിന്റെ അര്‍ഥം ഭരണകൂടത്തെ ധിക്കരിക്കുക എന്നാണ്. ഭരണകൂടത്തെ അംഗീകരിക്കുകയും അത് നിയമിക്കുന്ന ഉദ്യോഗസ്ഥനെ നിരാകരിക്കുകയും ചെയ്യുക എന്നത് പരസ്പരവിരുദ്ധമാണ്. അതുപോലെ ദൈവം മുഴുവന്‍ മനുഷ്യരുടെയും രാജാവാണ്. അതിനാല്‍, മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനായി രാജാവ് നിയമിച്ച വ്യക്തിയെ അംഗീകരിക്കുകയും അനുഗമിക്കുകയും ചെയ്യേണ്ടത് സര്‍വമനുഷ്യരുടെയും ബാധ്യതയാണ്. പ്രവാചകനെ തിരസ്‌കരിക്കുന്നവര്‍ ദൈവത്തില്‍ വിശ്വസിച്ചാലും 'കാഫിര്‍' തന്നെ. (അവലംബം: ഇസ്ലാം മതം)

2010, ജനുവരി 25, തിങ്കളാഴ്‌ച

പ്രവാചകനെ അനുസരിക്കല്‍

ഒരു വ്യക്തി പ്രവാചകനാണെന്ന് ബോധ്യമായിക്കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ സ്വീകരിക്കുകയും പ്രവൃത്തികളെ അവലംബിക്കുകയും ചെയ്യേണ്ടതാവശ്യമാണ്. ഒരു വ്യക്തി ദൈവത്തിന്റെ പ്രവാചകനാണെന്ന് സമ്മതിക്കുകയും അതേസമയം അയാളുടെ വാക്കും പ്രവൃത്തിയും തിരസ്‌കരിക്കുകയും ചെയ്യുക എന്നത് യുക്തിവിരുദ്ധമത്രേ. കാരണം, ഒരാള്‍ പ്രവാചകനാണ് എന്ന് സമ്മതിക്കുന്നതിന്റെ അര്‍ഥം അയാളുടെ പ്രസ്താവനകള്‍ ദൈവത്തിങ്കല്‍നിന്ന് ലഭിച്ചതും പ്രവൃത്തികള്‍ ദൈവാഭീഷ്ടമനുസരിച്ചുള്ളതുമാണെന്ന് നാം സമ്മതിക്കുന്നു എന്നാണ്. അതില്‍പിന്നെ, അദ്ദേഹത്തിന്നെതിരില്‍ നാം പറയുന്നതും പ്രവര്‍ത്തിക്കുന്നതും യഥാര്‍ഥത്തില്‍ ദൈവവിരുദ്ധമായി ഭവിക്കും. ദൈവവിരുദ്ധമായതൊന്നും സത്യമായിരിക്കില്ല. അതിനാല്‍, ഒരു വ്യക്തിയെ പ്രവാചകനായി സമ്മതിച്ചു കഴിഞ്ഞാല്‍പിന്നെ, അദ്ദേഹത്തിന്റെ വാക്കുകള്‍ അക്ഷരംപ്രതി സ്വീകരിക്കുവാനും ആജ്ഞകള്‍ ശിരസാവഹിക്കുവാനും നാം നിര്‍ബന്ധിതരാണ് - അവയിലടങ്ങിയ തത്ത്വങ്ങളും യുക്തികളും ഫലങ്ങളും നമുക്ക് മനസ്സിലായാലും ഇല്ലെങ്കിലും. ഒരു കാര്യം പ്രവാചകന്റെതാണ് എന്നതു തന്നെ അത് സത്യമാണെന്നതിന് തെളിവാണ്. സകല യുക്തികളും നന്‍മകളും അതിലന്തര്‍ഭവിച്ചിരിക്കുമെന്ന് കരുതാനും അതു തന്നെ മതി. ഒരു കാര്യത്തിന്റെ യുക്തിയോ ഫലമോ നമുക്കറിയാനാവുന്നില്ല എന്നതിന്റെ അര്‍ഥം അത് മുഴുക്കെ ദോഷമാണ് എന്നല്ല. അത് മനസ്സിലാക്കുന്നതില്‍ നമുക്ക് പിഴവ് പറ്റിയിട്ടുണ്ട് എന്ന് മാത്രമാണ്. ഒരു വിഷയത്തില്‍ പൂര്‍ണവൈദഗ്ധ്യം ഇല്ലാത്ത ഒരാള്‍ക്ക് അതിലെ അതിസൂക്ഷ്മമായ സംഗതികള്‍ ഗ്രഹിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ലല്ലോ. എന്നാല്‍, ആ വിഷയത്തില്‍ പൂര്‍ണ വിദഗ്ധനായ ഒരാള്‍ പറയുന്നത്, തനിക്കതിലുള്ള യുക്തി പിടികിട്ടിയില്ല എന്ന ഏക കാരണത്താല്‍ തള്ളിക്കളയുന്നവര്‍ എത്ര വലിയ വിഡ്ഢികളാണ്. ലോകത്തിലെ സകല ജോലിക്കും അതില്‍ വിദഗ്ധരായവര്‍ വേണം. ഒരു വിദഗ്ധനെ കണ്ടെത്തിയാല്‍ പിന്നെ അവനില്‍ നാം പൂര്‍ണവിശ്വാസം അര്‍പ്പിക്കുന്നു. അതില്‍പിന്നെ, മറ്റാരും അവന്റെ പ്രവൃത്തികളിലിടപെടില്ല. കാരണം, എല്ലാവരും എല്ലാറ്റിലും ഒരുപോലെ വിദഗ്ധരായിരിക്കില്ലല്ലോ. അത്തരമൊരു വിദഗ്ധനെ കണ്ടെത്താനാണ് നാം സ്വന്തം  ബുദ്ധിയും സാമര്‍ഥ്യവുമുപയോഗിക്കേണ്ടത്. കണ്ടെത്തിയ വ്യക്തി വിദഗ്ധനാണെന്ന് ബോധ്യം വന്നുകഴിഞ്ഞാല്‍ പിന്നെ അയാളില്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിക്കണം. അതിന്ന്‌ശേഷം അവന്റെ പ്രവൃത്തികളില്‍ കൈകടത്തുന്നതും ഓരോ കാര്യത്തിന്റെയും തത്ത്വവും യുക്തിയും പഠിപ്പിച്ചുതരാത്തപക്ഷം സ്വീകരിക്കുകയില്ലെന്ന് ശഠിക്കുന്നതും ബുദ്ധിയല്ല. ഒരു വക്കീലിന് കേസ് ഏല്‍പിച്ചുകൊടുത്ത ശേഷം അദ്ദേഹത്തോട് ഇത്തരം വാദങ്ങള്‍ ഉന്നയിച്ചാല്‍ അയാള്‍ നിങ്ങളെ പിടിച്ച് പുറത്താക്കും. ഒരു ഡോക്ടറോട് ചികിത്സയുടെ യുക്തിയും തെളിവും ചോദിച്ചുതുടങ്ങിയാല്‍ അയാള്‍ നിങ്ങളുടെ ചികിത്സതന്നെ വേണ്ടെന്നു വെക്കും. ദൈവത്തെക്കുറിച്ച് യഥാര്‍ഥജ്ഞാനം കരസ്ഥമാക്കുകയാണ് നമ്മുടെ ആവശ്യം. ദൈവഹിതത്തിനൊത്ത് ജീവിക്കാന്‍ പറ്റിയ മാര്‍ഗമേതെന്നും അറിയണം. ഇത് സ്വയം അറിയാനുതകുന്ന ഉപകരണമൊന്നും നമ്മുടെ പക്കലില്ല. അതിനാല്‍, നാം ദൈവത്തിന്റെ പ്രവാചകനെ കണ്ടെത്തേണ്ടിയിരിക്കുന്നു. ഈ അന്വേഷണത്തില്‍ നമ്മുടെ മുഴുവന്‍ കഴിവും സാമര്‍ഥ്യവും വിനിയോഗിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍, വല്ല കപടനെയും പ്രവാചകനെന്ന് തെറ്റിദ്ധരിച്ചുപോകും. ആപല്‍ക്കരമായ വഴിയില്‍ ചെന്നുപെടുകയാവും അതിന്റെ ഫലം. എന്നാല്‍, സമഗ്രമായ അന്വേഷണപഠനങ്ങള്‍ക്കുശേഷം ഒരാള്‍ സത്യപ്രവാചകനാണെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞാല്‍, അദ്ദേഹത്തില്‍ പൂര്‍ണമായി വിശ്വസിക്കുകയും അദ്ദേഹത്തിന്റെ കല്‍പനകള്‍ കണിശമായി അനുസരിക്കുകയും ചെയ്‌തേ പറ്റൂ. (ഇസ്ലാം മതം)

2010, ജനുവരി 18, തിങ്കളാഴ്‌ച

പ്രവാചകനെ എങ്ങനെ തിരിച്ചറിയാം?

 ഒരാള്‍ താന്‍ പ്രവാചകനാണ് എന്ന് അവകാശപ്പെടുമ്പോഴേക്ക് അയാളെ പ്രവാചകനായി വിശ്വസിക്കേണമോ. എങ്കില്‍ മനുഷ്യബുദ്ധിക്ക് എന്ത് സ്ഥാനം.? അത്തരമൊരു വിശ്വാസമാണോ ദൈവം മനുഷ്യനില്‍ നിന്ന് ആവശ്യപ്പെടുന്നത്?. ഇപ്പോള്‍ പ്രവാചകനെ നിഷേധിക്കുന്നവരെല്ലാം. കണിശമായ ഒരു പരിശോധനക്ക് ശേഷമാണോ പ്രവാചകനെ തള്ളിയിരിക്കുന്നത്.? അതോ ദൈവത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ ആ ദൈവത്തിന്റെ ദൂതനെയും കേട്ടമാത്രയില്‍ തള്ളിക്കളഞ്ഞതോ?.പ്രവാചകനെ തിരിച്ചറിയാന്‍ എന്തുണ്ട് മാര്‍ഗം?

താഴെ നല്‍കിയ വിവരണം വായിക്കുക:

'കാവ്യപ്രതിഭയുള്ള ഒരാളുടെ സംസാരം കേട്ടാല്‍ അതയാളുടെ ജന്‍മസിദ്ധമായ കഴിവാണെന്ന് മനസ്സിലാകും. എത്ര തന്നെ ശ്രമിച്ചാലും അയാളുടേത് പോലുള്ള കവിത രചിക്കുവാന്‍ മറ്റുള്ളവര്‍ക്കാവില്ല. അതുപോലെ പ്രസംഗം, എഴുത്ത്, ശാസ്ത്രീയ ഗവേഷണം തുടങ്ങിയ കാര്യങ്ങളില്‍ ജന്‍മവാസനയുള്ളവരെയും അവരുടെ പ്രവൃത്തികളുടെ സവിശേഷതകളില്‍നിന്ന് തിരിച്ചറിയാം. കാരണം, അവര്‍ സ്വന്തം ജോലികളില്‍ അനന്യസാധാരണമായ യോഗ്യത തെളിയിച്ചിരിക്കും. ഇതുപോലെയാണ് പ്രവാചകനും. അന്യര്‍ക്ക് ഊഹിക്കാന്‍പോലും കഴിയാത്ത കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ നിഷ്പ്രയാസം തെളിയും. അന്യരുടെ ദൃഷ്ടിയില്‍പെടാത്ത സൂക്ഷ്മമായ സംഗതികളില്‍ ദൃഷ്ടികള്‍ പതിയും. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ നമ്മുടെ ബുദ്ധി അംഗീകരിക്കും. എന്നല്ല, അതാണ് ശരിയെന്ന് ബുദ്ധി സാക്ഷ്യപ്പെടുത്തും. അദ്ദേഹത്തിന്റെ ഓരോ വാക്കിന്റെയും സത്യാവസ്ഥ ദൈനംദിനാനുഭവങ്ങളും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളും വഴി തെളിഞ്ഞുകൊണ്ടേയിരിക്കും. എന്നാല്‍, എത്ര ശ്രമിച്ചാലും അത്തരം ഒരു വാക്കുപോലും നമുക്ക് പറയാനാവില്ല. അദ്ദേഹത്തിന്റെ പ്രകൃതി പരിശുദ്ധമായിരിക്കും. തന്‍മൂലം സകല ഏര്‍പ്പാടുകളിലും ഋജുവും ശ്രേഷ്ഠവും സംശയരഹിതവുമായ മാര്‍ഗങ്ങളേ കൈക്കൊള്ളൂ. ചീത്ത വാക്കോ ദുഷ്പ്രവൃത്തിയോ അദ്ദേഹത്തില്‍നിന്നൊരിക്കലും പുറത്തുവരില്ല. സത്യവും സല്‍ക്കര്‍മങ്ങളും മറ്റുള്ളവരോടുപദേശിക്കുന്നതോടൊപ്പം സ്വയം പ്രാവര്‍ത്തികമാക്കുകയും ചെയ്യും. വാക്കിനെതിരായി പ്രവര്‍ത്തിച്ചതിന് ഉദാഹരണങ്ങള്‍ കാണില്ല, അദ്ദേഹത്തിന്റെ ജീവിതത്തില്‍; വാക്കിലോ പ്രവൃത്തിയിലോ സ്വാര്‍ഥതയുടെ നിഴലാട്ടംപോലും ദൃശ്യമാവില്ല. അന്യജീവന്നുതകുവാന്‍ സ്വജീവിതത്തിലദ്ദേഹം കഷ്ടനഷ്ടങ്ങള്‍ സഹിക്കും. മാത്രമല്ല, സ്വന്തം ഗുണത്തിനായി അന്യര്‍ക്ക് ഹാനിവരുത്തുകയുമില്ല. സത്യസന്ധത, ശ്രേഷ്ഠചിന്ത, സന്‍മാര്‍ഗനിഷ്ഠ, പരിശുദ്ധി തുടങ്ങിയ ഉല്‍കൃഷ്ടഗുണങ്ങള്‍ക്ക് മാതൃകയായിരിക്കുമദ്ദേഹം. എത്ര തന്നെ പരിശോധിച്ചാലും അദ്ദേഹത്തിന്റെ ജീവിതത്തിലൊരു ന്യൂനത കണ്ടുപിടിക്കുക അസാധ്യമായിരിക്കും. പ്രവാചകനെ തിരിച്ചറിയുവാന്‍ സഹായിക്കുന്ന സംഗതികളാണിവ.
(ഇസ്ലാം മതം)

Share

Twitter Delicious Facebook Digg Stumbleupon Favorites More