പ്രവാചകനെ എങ്ങനെ തിരിച്ചറിയാം?

'നാം നിന്നെ സത്യജ്ഞാനത്തോടുകൂടി സുവിശേഷകനും മുന്നറിയിപ്പുകാരനുമായി അയച്ചിരിക്കുന്നു' (2:119)

This is default featured post 2 title

(പ്രവാചകാ,) മനുഷ്യര്‍ക്കൊന്നടങ്കം സുവിശേഷകനും മുന്നറിയിപ്പുകാരനുമായിട്ടുതന്നെയാകുന്നു നാം നിന്നെ നിയോഗിച്ചിട്ടുള്ളത്. പക്ഷേ, അധികജനവും അറിയുന്നില്ല.(ഖുര്‍ആന്‍ - 34:28)

This is default featured post 3 title

'പ്രവാചകാ, ലോകര്‍ക്ക് അനുഗ്രഹമായിട്ടു മാത്രമാകുന്നു നാം നിന്നെ നിയോഗിച്ചിട്ടുള്ളത്.' (21:107)

This is default featured post 4 title

'നാം നിന്നെ സത്യവുമായി നിയോഗിച്ചിരിക്കുന്നു; ശുഭവാര്‍ത്ത നല്‍കുന്നവനും താക്കീത് ചെയ്യുന്നവനുമാക്കിക്കൊണ്ട്. യാതൊരു സമുദായവും, അതിലൊരു മുന്നറിയിപ്പുകാരന്‍ വരാതെ കഴിഞ്ഞുപോയിട്ടില്ല.' (35:24)

This is default featured post 5 title

'പ്രവാചകാ, (ഇതില്‍ വിശ്വസിക്കുന്നവര്‍ക്ക്) ശുഭവാര്‍ത്തയും (വിശ്വസിക്കാത്തവര്‍ക്ക്) മുന്നറിയിപ്പും നല്‍കുക എന്നതല്ലാതെ മറ്റൊരു കാര്യത്തിനും നാം നിന്നെ നിയോഗിച്ചിട്ടില്ല.' (17:105)

2010, ഫെബ്രുവരി 27, ശനിയാഴ്‌ച

മുഹമ്മദ് മഹാനായ പ്രവാചകന്‍ (1)

 പ്രഫ. രാമകൃഷ്ണ റാവുവിന്റെ  Muhammed the Prophet of Islam  എന്ന പുസ്തകത്തിന്റെ പരിഭാഷയാണ് മുഹമ്മദ് മഹാനായ പ്രവാചകന്‍ . അതിന്റെ ആദ്യഭാഗം ഇവിടെ വായിക്കുക:

മുഹമ്മദ്

അറേബ്യന്‍ മരുഭൂമിയിലാണ് മുഹമ്മദിന്റെ ജനനം. മുസ്‌ലിം ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ ക്രിസ്തുവര്‍ഷം 571 ഏപ്രില്‍ 20-ന്. 'അങ്ങേയറ്റം സ്തുതിക്കപ്പെടുന്നവന്‍' എന്നാണ് മുഹമ്മദ് എന്ന പദത്തിനര്‍ഥം. അറേബ്യയുടെ സന്തതികളില്‍ അത്യുന്നതനാണദ്ദേഹം. അനഭിഗമ്യമായ ആ സൈകതഭൂവില്‍ അദ്ദേഹത്തിന്ന് മുമ്പോ പിമ്പോ ജീവിച്ച സമ്രാട്ടുകളെക്കാളും കവിശ്രേഷ്ഠരെക്കാളും എത്രയോ മടങ്ങ് ഉന്നതന്‍. അദ്ദേഹം സമാഗതനാവുമ്പോള്‍ അറേബ്യ ഒരു മരുഭൂമി മാത്രമായിരുന്നു- വെറുമൊരു ശൂന്യത. ആ ശൂന്യതയില്‍നിന്ന് ഒരു പുതിയ ലോകം രൂപം കൊണ്ടു...ഒരു പുതിയ ജീവിതം, ഒരു പുതിയ സംസ്‌കാരം, ഒരു പുതിയ നാഗരികത, ഒരു പുതിയ സാമ്രാജ്യം; മൊറോക്കോ മുതല്‍ ഇന്‍ഡീസ് വരെ വ്യാപിച്ചുകിടന്ന ഒരു സാമ്രാജ്യം. ഏഷ്യ, ആഫ്രിക്ക, യൂറോപ് എന്നീ മൂന്ന് വന്‍കരകളുടെ ജീവിതത്തിലും ചിന്തയിലും സ്വാധീനം ചെലുത്തിയ ഒരു സാമ്രാജ്യം. മുഹമ്മദായിരുന്നു അതിന്റെ ശില്പി.

മതങ്ങള്‍ തമ്മില്‍

പ്രവാചകനായ മുഹമ്മദിനെക്കുറിച്ച് എഴുതാനൊരുങ്ങിയപ്പോള്‍ ഒരു സന്ദേഹം; ഞാന്‍ സ്വീകരിച്ചിട്ടില്ലാത്ത ഒരു മതത്തെക്കുറിച്ചാണല്ലോ എഴുതാന്‍ പോകുന്നതെന്ന്! ആ മതത്തില്‍തന്നെ വിവിധ ചിന്താധാരയുള്‍ക്കൊണ്ടവരും വ്യത്യസ്ത വിഭാഗങ്ങളുമുണ്ടായിരിക്കെ വിശേഷിച്ചും വിഷമകരമാണത്. മതം തികച്ചും വ്യക്തിഗതമാണെന്ന് വാദിക്കാമെങ്കിലും ദൃശ്യവും അദൃശ്യവുമായ ഈ പ്രപഞ്ചത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാനുള്ള കഴിവ് അതിന്നുണ്ടെന്നത് അനിഷേധ്യമത്രേ. അത് ചിലപ്പോള്‍ നമ്മുടെ ഹൃദയത്തിലും ആത്മാവിലും മനസ്സിന്റെ ബോധ-ഉപബോധ തലങ്ങളിലും അബോധമനസ്സില്‍ പോലും കടന്നുചെന്ന് നിറഞ്ഞു നില്ക്കും. നമ്മുടെ ഭൂതവും ഭാവിയും വര്‍ത്തമാനവും, മൃദുലവും നേരിയതുമായ ഒരു പട്ടുനൂലില്‍ തൂങ്ങിനില്ക്കുകയാണെന്ന ഒരു വിശ്വാസം ഇവിടെ ശക്തിയായി നിലനില്ക്കുന്നതുമൂലം ഈ പ്രശ്‌നം വളരെ ഗുരുതരമായിത്തീരുന്നു. നാം കൂടുതലായി വൈകാരികാവേശത്തിന്നടിമപ്പെടുന്നതോടെ മനസ്സിന്റെ സന്തുലിതാവസ്ഥ നിരന്തരം സംഘര്‍ഷാത്മകമായ ഒരവസ്ഥയിലായിത്തീരുവാനും ഏറെ സാധ്യതയുണ്ട്. ഈ വീക്ഷണത്തില്‍, അന്യമതങ്ങളെക്കുറിച്ച് എത്ര കുറച്ചു പറയുന്നുവോ അത്രയും നല്ലത്. നമ്മുടെ മതങ്ങള്‍ ശാശ്വത മുദ്രിതാധരങ്ങളുടെ പരിരക്ഷയില്‍, ഹൃദയാന്തരാളത്തിലെ ഉപരോധ മേഖലകളില്‍, തീരെ അദൃശ്യമായും പരമരഹസ്യമായും അവശേഷിച്ചുകൊള്ളട്ടെ!

ഈ പ്രശ്‌നത്തിന്, പക്ഷേ ഒരു മറുവശമുണ്ട്: സാമൂഹിക ജീവിയാണ് മനുഷ്യന്‍. നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നമ്മുടെ ജീവിതം പ്രത്യക്ഷമായും പരോക്ഷമായും മറ്റുള്ളവരുടേതുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. നമുക്ക് ഭക്ഷണം നല്കുന്ന മണ്ണ് ഒന്നാണ്; നമ്മുടെ പാനജലമൊഴുകുന്ന അരുവി ഒന്നാണ്; നാം ശ്വസിക്കുന്ന വായു ഒന്നാണ്. അതിനാല്‍ നമ്മുടെ വീക്ഷണങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ടുതന്നെ നമ്മുടെ ചുറ്റുപാടുകളുമായി സമരസപ്പെട്ടു പോകാനും നമ്മുടെ അയല്‍വാസിയുടെ മാനസിക ഭാവങ്ങളെന്തെന്നും കര്‍മസ്രോതസ്സേതെന്നും ഒരു പരിധിവരെയെങ്കിലും അറിയുവാനും ശ്രമിക്കുന്നത് ഫലപ്രദമായിരിക്കും. ഈ വീക്ഷണത്തില്‍, ലോകത്തിലെ സമസ്ത മതങ്ങളെക്കുറിച്ചും അറിയുവാനുള്ള സദുദ്ദേശ്യപൂര്‍വകമായ ഒരു ശ്രമം തികച്ചും അഭിലഷണീയമാണ്. മതങ്ങള്‍ തമ്മില്‍ പരസ്പര ധാരണ വളര്‍ത്താനും, അടുത്തവരോ അകന്നവരോ ആയ സഹജീവികളെ യഥാവിധി മനസ്സിലാക്കാനും തീര്‍ച്ചയായും അതുപകരിക്കും.
പ്രത്യക്ഷത്തിലനുഭവപ്പെടുന്നതുപോലെ നമ്മുടെ ചിന്തകള്‍ അത്രയൊന്നും ശിഥിലങ്ങളല്ല. ഈ ഭൂതലത്തിലെ ലക്ഷക്കണക്കിന് ജനഹൃദയങ്ങള്‍ക്ക് കര്‍മാവേശവും മാര്‍ഗദര്‍ശനവും നല്കുന്ന ചൈതന്യവത്തായ മതദര്‍ശനങ്ങളും വിശ്വാസപ്രമാണങ്ങളുമാകുന്ന കേന്ദ്രബിന്ദുവില്‍ ഏകീകൃതമാണവ. നാം ജീവിക്കുന്ന ലോകത്തിലെ ഒരു പൗരനാകുവാന്‍ നമുക്കാഗ്രഹമുണ്ടെങ്കില്‍ മനുഷ്യജീവിതത്തില്‍ സ്വാധീനം ചെലുത്തിയ തത്ത്വസംഹിതകളെയും മതദര്‍ശനങ്ങളെയും കുറിച്ച് അറിയുവാനുള്ള ഒരു എളിയ ശ്രമം അത്യാവശ്യമാണ്. എന്റെ അഭിപ്രായം പ്രസക്തമെങ്കിലും ഒരു മറുവശമുണ്ട് ഈ പ്രശ്‌നത്തിന്. മതങ്ങളുടെ ഈ മേഖല വിവേകവും വികാരവും തമ്മിലുള്ള നിരന്തര സംഘര്‍ഷത്തിന്റെ ഫലമായി കാലുറച്ചു നില്‍ക്കാന്‍ പറ്റാത്ത ഒരു പരുവത്തിലാണുള്ളത്. അതിനാല്‍, അവിടെ പ്രവേശിക്കുന്നവര്‍ 'മാലാഖമാര്‍ കടന്നു ചെല്ലാത്തയിടങ്ങളില്‍ ഓടിച്ചെല്ലുന്ന വിഡ്ഢികളെ'യാണ് അനുസ്മരിപ്പിക്കുക.

എന്നാല്‍ മറ്റൊരു നിലയില്‍ എന്റെ ജോലി സുഗമമാണ്. ചരിത്രപ്രധാനമായ ഒരു മതത്തിന്റെ മൗലിക തത്ത്വങ്ങളെയും അതിന്റെ മഹാനായ പ്രവാചകനെയും കുറിച്ചാണ് ഞാനെഴുതുന്നത്. ഇസ്‌ലാമിന്റെ നിശിത വിമര്‍ശകനായ സര്‍ വില്യം മൂറിന് പോലും ''പന്ത്രണ്ടു നൂറ്റാണ്ടുകളായി യാതൊരു കലര്‍പ്പും ചേരാതെ അവശേഷിച്ച മറ്റൊരു ഗ്രന്ഥം ലോകത്ത് വേറെയില്ലെ''ന്ന് ഖുര്‍ആനെക്കുറിച്ച് പറയേണ്ടിവന്നു. ജീവിതത്തിലെ മുഴുവന്‍ സംഭവഗതികളും-നിസ്സാര വിശദീകരണങ്ങള്‍ പോലും- ഭദ്രമായും സൂക്ഷ്മമായും രേഖപ്പെടുത്തപ്പെട്ട ചരിത്രപുരുഷനാണ് പ്രവാചകനായ മുഹമ്മദ് എന്ന് അതിനോടനുബന്ധമായി ഞാന്‍ പറഞ്ഞുകൊള്ളട്ടെ. അദ്ദേഹത്തിന്റെ ജീവിതവും ചരിത്രവും സുവ്യക്തങ്ങളത്രേ. സത്യം കണ്ടെത്തുവാന്‍ ചപ്പും ചവറും ചിക്കിച്ചികയേണ്ട സാഹസം നമുക്കില്ല.

എന്റെ ജോലി കുറേക്കൂടി ലഘൂകരിക്കുന്ന മറ്റൊരു സംഗതി കൂടിയുണ്ട്. രാഷ്ട്രീയവും മറ്റുമായ കാരണങ്ങളാല്‍ ഇസ്‌ലാമിനെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിച്ചിരുന്ന വിമര്‍ശകരുടെ കാലം ദ്രുതഗതിയില്‍ കഴിഞ്ഞുകൊണ്ടിരിക്കുകയാണ്. 'കേംബ്രിഡ്ജ് മെഡിവല്‍ ഹിസ്റ്ററി' എന്ന ഗ്രന്ഥത്തില്‍ പ്രൊഫ. ബീവന്‍ പറയുന്നു: ''പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിനു മുമ്പ് ഇസ്‌ലാമിനെയും മുഹമ്മദിനെയും കുറിച്ച് യൂറോപില്‍ പ്രസിദ്ധീകൃതമായ ഗ്രന്ഥങ്ങള്‍ ഇന്ന് കേവലം സാഹിത്യ വൈചിത്ര്യങ്ങള്‍ മാത്രമായേ ഗണിക്കപ്പെടുന്നുള്ളൂ.'' ഇത്തരം ഗ്രന്ഥങ്ങള്‍ നമുക്കിന്ന് ആസ്പദിക്കേണ്ടതില്ല. അതിനാല്‍ ഇസ്‌ലാമിനെക്കുറിച്ച് മിഥ്യാധാരണകള്‍ ചൂണ്ടിക്കാട്ടി സമയം പാഴാക്കേണ്ടതുമില്ല.

ഉദാഹരണമായി, ഇസ്‌ലാമും ഖഡ്ഗവും എന്ന സിദ്ധാന്തം എടുത്തുപറയാവുന്ന ഏതെങ്കിലും വിഭാഗങ്ങളില്‍നിന്ന് വല്ലപ്പോഴും നാം കേള്‍ക്കുന്നില്ല. ഇപ്പോള്‍ മതത്തില്‍ നിര്‍ബന്ധമില്ലെന്ന ഇസ്‌ലാമിന്റെ തത്ത്വം സുവിദിതമാണ്. പ്രസിദ്ധ ചരിത്രകാരനായ ഗിബ്ബന്റെ വാക്കുകളില്‍ ''മറ്റെല്ലാ മതങ്ങളെയും ഖഡ്ഗം കൊണ്ട് നിഷ്‌കാസനം ചെയ്യുവാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന ഹീനമായ ഒരാരോപണം മുസ്‌ലിംകള്‍ക്കെതിരിലുണ്ട്. ഇത് അജ്ഞതയില്‍നിന്നും മതപക്ഷപാതിത്തത്തില്‍നിന്നും ഉടലെടുത്തതാണ്. ഖുര്‍ആനും മുസ്‌ലിം ജേതാക്കളുടെ ചരിത്രവും, ക്രിസ്ത്യന്‍ ദേവാലയങ്ങളോട് അവര്‍ കാണിച്ച കലവറയില്ലാത്തതും നിയമത്തിന്റെ സംരക്ഷണത്തോടുകൂടിയതുമായ സഹിഷ്ണുതയും ഈ ആരോപണം ശക്തിയായി നിഷേധിക്കുന്നു. ധാര്‍മിക ശക്തിയാണ് മുഹമ്മദിന്റെ ജീവിതവിജയത്തിന്നടിസ്ഥാനം; ഖഡ്ഗപ്രയോഗമല്ല.''

2010, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

പ്രവാചകനില്‍ വിശ്വസിക്കുന്നതെന്തിന്?

ഇസ്‌ലാമിക ദര്‍ശനം ദൈവത്തിങ്കല്‍നിന്ന് ദൈവത്തിന്റെ പ്രവാചകന്മാര്‍ മുഖേന ലഭിച്ചതാണ്. ഇത് ഗ്രഹിച്ചാല്‍ പിന്നെ, പ്രവാചകനില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ അനുസരിക്കുകയും അനുഗമിക്കുകയും ചെയ്യേണ്ടത് എല്ലാ മനുഷ്യരുടെയും ബാധ്യതയായിത്തീരുന്നു. പ്രവാചകന്റെ മാര്‍ഗം വിട്ട് സ്വബുദ്ധിയെ അവലംബമാക്കി മറ്റു വല്ല മാര്‍ഗവും നിര്‍മിക്കുന്നവന്‍ വഴിപിഴച്ചവനാണെന്ന കാര്യത്തില്‍ സംശയമേതുമില്ല.

ഈ വിഷയത്തില്‍ ജനങ്ങള്‍ രസാവഹമായ പല അബദ്ധങ്ങളും ചെയ്യുന്നുണ്ട്. ചിലര്‍ പ്രവാചകന്റെ സത്യസന്ധത സമ്മതിക്കുന്നു. പക്ഷേ, അദ്ദേഹത്തെ വിശ്വസിക്കുകയോ അനുഗമിക്കുകയോ ചെയ്യുന്നില്ല. ഇവര്‍ നിഷേധികള്‍ മാത്രമല്ല വിഡ്ഢികള്‍ കൂടിയാണ്. കാരണം, സത്യവാനെന്ന് സമ്മതിച്ചശേഷം പ്രവാചകനെ അനുഗമിക്കാതിരിക്കുന്നതിന്റെ അര്‍ഥം മനുഷ്യന്‍ മനഃപൂര്‍വം വ്യാജം പിന്‍പറ്റുന്നുവെന്നാണ്. ഇതില്‍പരം വിഡ്ഢിത്തം മറ്റെന്തുണ്ട്?

ചിലര്‍ പറയുന്നത്, തങ്ങള്‍ക്ക് പ്രവാചകനെ അനുസരിക്കേണ്ടതില്ലെന്നും സത്യമാര്‍ഗം തങ്ങള്‍ക്ക് സ്വയം കണ്ടുപിടിക്കുവാന്‍ കഴിയുമെന്നുമാണ്. ഈ വാദവും തെറ്റാണ്. നിങ്ങള്‍ ഗണിതശാസ്ത്രം പഠിച്ചിരിക്കുമല്ലോ. രണ്ടു ബിന്ദുക്കള്‍ക്കിടയില്‍ നേര്‍രേഖ ഒന്നുമാത്രമേ ഉണ്ടാകൂ. മറ്റു രേഖകള്‍ ഒന്നുകില്‍ വളഞ്ഞതോ അല്ലെങ്കില്‍ ബിന്ദുക്കളെ പരസ്പരം ബന്ധിപ്പിക്കാത്തതോ ആയിരിക്കും. സത്യമാര്‍ഗത്തിന്റെ സ്ഥിതിയും ഇതുതന്നെ. ഇസ്‌ലാമിന്റെ ഭാഷയില്‍ അതിനെ 'സ്വിറാത്തുല്‍ മുസ്തഖീം' എന്നു വിളിക്കുന്നു. അത് മനുഷ്യനില്‍ നിന്നാരംഭിച്ച് ദൈവത്തിലവസാനിക്കുന്നു. ശാസ്ത്രപ്രകാരം മനുഷ്യന്ന് ദൈവത്തിലേക്കുള്ള മാര്‍ഗവും ഒന്നുമാത്രമേ ഉണ്ടാകൂ. അതൊഴിച്ചുള്ളവ വളവുള്ളതോ ദൈവസന്നിധിവരെ എത്താത്തതോ ആയിരിക്കും. ആ നേര്‍മാര്‍ഗമാണ് പ്രവാചകന്‍മാര്‍ കാണിച്ചുതന്നത്. അതിനാല്‍, പ്രവാചകന്‍ കാണിച്ചുതന്ന മാര്‍ഗം വിട്ട് മറ്റു മാര്‍ഗങ്ങള്‍ തേടുന്നവര്‍ ഒന്നുകില്‍ ദൈവസന്നിധിയിലെത്തുകയില്ല, അല്ലെങ്കില്‍ വളഞ്ഞ വഴിക്കേ എത്തൂ. ദൈവസന്നിധിയിലെത്താതിരുന്നാല്‍ അവന്‍ നശിച്ചതുതന്നെ. വളഞ്ഞ വഴിക്ക് വരുന്നവരാകട്ടെ തനി വിഡ്ഢികളും. വിശേഷ ബുദ്ധിയില്ലാത്ത മൃഗങ്ങള്‍ പോലും ഒരിടത്തുനിന്ന് മറ്റൊരിടത്തെത്താന്‍ നേര്‍വഴിയേ തെരഞ്ഞെടുക്കൂ. വളഞ്ഞ വഴിക്കവ പോവില്ല. ആ നിലക്ക് ദൈവത്തിന്റെ ഒരുത്തമ ദാസന്‍, നേര്‍മാര്‍ഗം കാണിച്ചുകൊടുക്കുമ്പോള്‍ ''നീ കാണിച്ചുതരുന്ന മാര്‍ഗത്തിലൂടെ ഞാനില്ല; വളഞ്ഞ മാര്‍ഗത്തില്‍തന്നെ തെണ്ടിത്തിരിഞ്ഞ് ഞാന്‍ സ്വയം ലക്ഷ്യത്തിലെത്തിക്കൊള്ളാം'' എന്നു പറയുന്നുവെങ്കില്‍ അയാളെപ്പറ്റി നിങ്ങള്‍ക്കെന്ത് തോന്നുന്നു?

അല്‍പം കൂടി ആഴത്തില്‍ ചിന്തിക്കുന്ന പക്ഷം, പ്രവാചകമാര്‍ഗം നിരസിക്കുന്നവര്‍ക്ക് ദൈവത്തിലേക്കെത്താന്‍ ഒരു മാര്‍ഗവും - വളഞ്ഞതോ നേര്‍ക്കുള്ളതോ - ലഭിക്കില്ലെന്ന് ബോധ്യമാവും. കാരണം, സത്യസന്ധനും നിസ്വാര്‍ഥിയുമായ ഒരാളെ നിരസിക്കുന്നവന്ന് എന്തോ കുഴപ്പമുണ്ട് എന്നാണര്‍ഥം. സത്യത്തിന് നേരെ കണ്ണടയ്ക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന്. അത് അവന്റെ ചിന്താശക്തിയുടെ അപൂര്‍ണതയാവാം; അഹങ്കാരമാവാം; സത്യവും നന്‍മയും സ്വീകരിക്കാന്‍ തയ്യാറില്ലാത്തവിധം ദുഷിച്ചുപോയ പ്രകൃതമാവാം; പൂര്‍വികരിലുള്ള അന്ധമായ വിശ്വാസമാകാം; പൂര്‍വികാചാരങ്ങള്‍ക്ക് പകരം മറ്റൊന്നും സ്വീകരിക്കാന്‍ തയ്യാറില്ലാത്തതാവാം. ഇതൊന്നുമല്ലെങ്കില്‍ അവന്‍ ദേഹേഛകളുടെ അടിമയായതുകൊണ്ടാവാം. പ്രവാചകനെ അംഗീകരിച്ചുകഴിഞ്ഞാല്‍ പിന്നെ പാപങ്ങളും ദുര്‍വൃത്തികളും ചെയ്യാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടുപോകുമെന്ന് അവന്‍ ഭയപ്പെടുന്നുണ്ടാവണം. ഈ കുഴപ്പങ്ങളിലൊന്നെങ്കിലുമുള്ള വ്യക്തിക്ക് ഒരിക്കലും ദൈവിക മാര്‍ഗദര്‍ശനം ലഭിക്കില്ല. ഇപ്പറഞ്ഞതൊന്നും ഇല്ലാത്ത, സത്യസന്ധനും നിഷ്പക്ഷനുമായ ഒരു സത്യാന്വേഷി പ്രവാചകന്റെ ശിക്ഷണങ്ങള്‍ നിരസിക്കുക എന്നത് തീര്‍ത്തും അസംഭവ്യമത്രേ.

പ്രശ്‌നത്തിന് ഗൗരവാവഹമായ മറ്റൊരു വശമുണ്ട്. സത്യപ്രവാചകന്‍ ദൈവനിയുക്തനാണ്. പ്രവാചകനെ വിശ്വസിക്കുകയും അനുസരിക്കുകയും വേണമെന്നത്  ദൈവശാസനയാണ്.  അപ്പോള്‍ പ്രവാചകനിരാസം ദൈവധിക്കാരമാണ്. ഒരു രാജ്യത്തിലെ പൗരന്‍മാര്‍ ഭരണകൂടം  നിശ്ചയിക്കുന്ന  ഉദ്യോഗസ്ഥനെ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. ഉദ്യോഗസ്ഥനെ ധിക്കരിക്കുന്നതിന്റെ അര്‍ഥം ഭരണകൂടത്തെ ധിക്കരിക്കുക എന്നാണ്. ഭരണകൂടത്തെ അംഗീകരിക്കുകയും അത് നിയമിക്കുന്ന ഉദ്യോഗസ്ഥനെ നിരാകരിക്കുകയും ചെയ്യുക എന്നത് പരസ്പരവിരുദ്ധമാണ്. അതുപോലെ ദൈവം മുഴുവന്‍ മനുഷ്യരുടെയും രാജാവാണ്. അതിനാല്‍, മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനായി രാജാവ് നിയമിച്ച വ്യക്തിയെ അംഗീകരിക്കുകയും അനുഗമിക്കുകയും ചെയ്യേണ്ടത് സര്‍വമനുഷ്യരുടെയും ബാധ്യതയാണ്. പ്രവാചകനെ തിരസ്‌കരിക്കുന്നവര്‍ ദൈവത്തില്‍ വിശ്വസിച്ചാലും 'കാഫിര്‍' തന്നെ. (അവലംബം: ഇസ്ലാം മതം)

Share

Twitter Delicious Facebook Digg Stumbleupon Favorites More