2009, ഡിസംബർ 25, വെള്ളിയാഴ്‌ച

എനിക്ക് വ്യഭിചരിക്കാനനുവാദം തരണം !

പ്രവാചകനും അനുചരന്മാരുമിരിക്കുന്ന സദസ്സിലേക്ക് ഒരാള്‍ കടന്നുവന്നു. വികൃതമായ മുഖഭാവം. പരുക്കന്‍ പ്രകൃതം. ഉപചാരവാക്കുകളൊന്നുമില്ലാതെ അയാള്‍ നബി തിരുമേനിയോടാവശ്യപ്പെട്ടു: 'എനിക്ക് വ്യഭിചരിക്കാന്‍ അനുവാദം തരണം.'

പ്രവാചകന്റെ പള്ളിയില്‍ വെച്ച് പ്രവാചകനോട് ഇവ്വിധം സംസാരിച്ചത് അവിടുത്തെ അനുചരന്മാര്‍ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അവരദ്ദേഹത്തെ തടഞ്ഞു. അവര്‍ പറഞ്ഞു: 'മിണ്ടാതിരി.'

അപ്പോള്‍ അവിടുന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്തു, അടുത്തിരുത്തി. കുശലാന്വേഷണങ്ങള്‍ക്കു ശേഷം ചോദിച്ചു: 'താങ്കളുടെ മാതാവിനെ വ്യഭിചരിക്കുന്നത് താങ്കള്‍ക്കിഷ്ടമാണോ?

"ഇല്ല. അല്ലാഹുവാണ് സത്യം. ഞാനിതംഗീകരിക്കില്ല. എന്നല്ല, ആരും തന്റെ മാതാവിനെ വ്യഭിചരിക്കുന്നത് ഇഷ്ടപ്പെടില്ല.'

'താങ്കളുടെ മകളെ വ്യഭിചരിക്കുന്നതോ?'

'അതും ഞാന്‍ അനുവദിക്കില്ല.'

"താങ്കളുടെ സഹോദരിയെ വ്യഭിചരിക്കുന്നതോ?'

'അതും ഞാന്‍ ഇഷ്ടപ്പെടില്ല. ആരും തന്റെ സഹോദരിയെ വ്യഭിചരിക്കാന്‍ അനുവദിക്കില്ല.'

'താങ്കളുടെ പിതൃസഹോദരിയെ വ്യഭിചരിച്ചാലോ?'

'അതും ഞാനംഗീകരിക്കില്ല.'

'മാതൃ സഹോദരിയെ?'

'ഇല്ല. ഒരിക്കലും ഇതൊന്നും ഞാനിഷ്ടപ്പെടുന്നില്ല. ആരും ഇഷ്ടപ്പെടുമെന്ന് തോന്നുന്നുമില്ല.'

ഇതിലൂടെ ഫലത്തില്‍ നബി തിരുമേനി അയാളെ വ്യഭിചാരത്തിന്റെ ഗൌരവം ബോധ്യപ്പെടുത്തുകയായിരുന്നു. ആരും സ്വന്തം മാതാവിനെയോ മക്കളെയോ സഹോദരിയെയോ മാതൃസഹോദരിയെയോ പിതൃസഹോദരിയെയോ വ്യഭിചരിക്കാന്‍ ഇഷ്ടപ്പെടില്ലല്ലോ. ഏതൊരു സ്ത്രീയും ഇതില്‍ ആരെങ്കിലുമായിരിക്കുമെന്നതും തീര്‍ച്ച. നബിതിരുമേനി അയാളുടെ നെഞ്ച് തടവുകയും അയാള്‍ക്കുവേണടി അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്തു. അതോടെ വ്യഭിചാരം അയാള്‍ക്ക് ഏറ്റവും വെറുക്കപ്പെട്ട നീചകൃത്യമായി മാറി.

മടങ്ങിപ്പോകവേ അയാള്‍ പറഞ്ഞു: 'ഇങ്ങോട്ട് കടന്നുവരുമ്പോള്‍ എനിക്കെന്റെ ജീവിതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം വ്യഭിചാരമായിരുന്നു. ഇപ്പോള്‍ ഏറ്റവും വെറുക്കപ്പെട്ടതും അതുതന്നെ.'
('ലോകാനുഗ്രഹി' എന്ന പുസ്തകത്തില്‍ നിന്ന്)

3 അഭിപ്രായ(ങ്ങള്‍):

ഉഭയസമ്മതപ്രകാരം ഒരു പുരുഷനും സ്ത്രീയും ഒരുമിച്ചു താമസിക്കുന്നതോ ലൈംഗികബന്ധം പുലര്‍ത്തുന്നതോ നമ്മുടെ നിയമവ്യവസ്ഥയനുസരിച്ച്‌ കുറ്റകരമല്ല. ലൈംഗികവിപണനവുമായി ബന്ധപ്പെട്ട്‌ പണം വാങ്ങിയുള്ള ലൈംഗികബന്ധം മാത്രമേ അനാശാസ്യപ്രവര്‍ത്തനമായി കരുതാന്‍ പറ്റൂ എന്നിരിക്കേ ഈ പറഞ്ഞ കേസില്‍ പോലും സദാചാരകമ്മിറ്റിക്കാരായ ജനക്കൂട്ടത്തെ പിരിച്ചുവിട്ട്‌ ഉണ്ണിത്താനും കൂട്ടുകാരിക്കും സ്വസ്ഥമായി അന്തിയുറങ്ങാനുള്ള സൌകര്യമൊരുക്കുകയാണ്‌ മനുഷ്യാവകാശസംരക്ഷണത്തിന്റെ ഭാഗമായി പോലീസിനു ചെയ്യാനുണ്ടായിരുന്നത്‌; പൊതുസമൂഹത്തില്‍ ഇത്തരമൊരു മനുഷ്യത്വവിരുദ്ധമായ കപടസദാചാരബോധം അരക്കിട്ടുറപ്പിക്കാന്‍ കാരണക്കാരനായ ഒരു വ്യക്തിയെന്ന നിലയില്‍ അയാള്‍ അതര്‍ഹിക്കുന്നില്ലെങ്കില്‍പോലും.

കാളിദാസന്റെ അഭിപ്രായങ്ങളില്‍ ചിലതിനോട് വിയോജിച്ചുകൊണ്ടുതന്നെ അദ്ദേഹം ഈ പ്രശ്‌നത്തില്‍ സ്വീകരിച്ച ധീരവും സ്വാഗതാര്‍ഹവുമായ
നിലപാട് കണ്ടപ്പോള്‍ പ്രവാചക ചരിത്രത്തിലെ ഈ സംഭവം ഓര്‍ത്തുപോയി.

kalidassan said..

'ഉണ്ണിത്താന്റെയും ജയലക്ഷ്മിയുടെയും സ്വകാര്യത എന്ന മനുഷ്യാവകാശം പോലീസ് ഉറപ്പു വരുത്തേണ്ടിയിരുന്നു എന്നാണീ പോസ്റ്റില്ലൂടെ ആവശ്യപ്പെട്ടതും. പ്രായ പൂര്‍ത്തിയായ രണ്ടു പേര്‍ക്ക് എവിടെയും ഏതു സമയത്തും പോയിരുന്നു സൊറ പറയാനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുമുള്ള അവകാശം നിയമം അനുവദിച്ചു കൊടുക്കുന്നു. അതില്‍ മറ്റാരും തലയിടേണ്ട എന്നുമാണ്‌ ചിലര്‍ ഇവിടെ പറഞ്ഞത്. ആളുകള്‍ അവിടെ ഇടപെട്ടത് അവരുടെ മനുഷ്യാവകാശ ലംഘനം ആണെന്നും പറഞ്ഞു. അതിനു മറുപടിയായിട്ടാണ്‌ ഞാന്‍ ഒരു ചോദ്യം ചോദിച്ചതും. ചോദ്യം ഇതായിരുന്നു. നിങ്ങളുടെ ആരുടെയെങ്കിലും ഭാര്യയായിരുന്നു ഉണ്ണിത്താന്റെ കൂടെയെങ്കില്‍ അത് ഭാര്യയുടെ മനുഷ്യാവകാശമായി അംഗീകരിക്കുമോ എന്നാണ്‌ ഞാന്‍ ചോദിച്ചത്. ഞാന്‍ സദാചാരം എന്ന വാക്കുപോലും ഉപയോഗിച്ചില്ല. വിന്‍സാണതിലേക്ക് ചാടി വീണ്‌ താനേത് സദാചാര കമ്മിറ്റിയുടെ നേതാവാണ്‌ എന്നു ചോദിച്ച് സദാചാരമൊക്കെ ഉയര്‍ത്തിക്കൊണ്ട് വന്നത്. അതിനുള്ള മറുപടിയിലാണ്‌ ഞാന്‍ സദാചാരം എന്ന വാക്കുപയോഗിച്ചത്.

സദാചാരത്തേക്കുറിച്ചൊരു ചര്‍ച്ച അപ്പോഴും ഇപ്പോഴും എന്റെ ഉദ്ദേശമല്ല.

വ്യഭചരിക്കുന്ന സ്ത്രീയുടെ മനുഷ്യവകാശത്തേക്കുറിച്ച് വാചാലരായ കപട മനുഷ്യാവാകശ കോമരങ്ങളുടെ കാപട്യം തുറന്നു കാട്ടാനായിട്ടാണു ഞാന്‍ ആ ചോദ്യം ചോദിച്ചത്. ക്യാപ്റ്റനൊഴികെ ആരും അതിനു മറുപടി പറഞ്ഞില്ല. അദ്ദേഹതിന്റെ അഭിപ്രപ്രായം അതവരുടെ മനുഷ്യാവകാശമല്ല, ഉലക്ക കൊണ്ട് വരെ നേരിടേണ്ട ഒരു പ്രശ്നമാണ്‌ എന്നാണ്. മറ്റൊരു ബ്ളോഗില്‍ കൈപ്പള്ളി പറഞ്ഞത് വിവാഹബന്ധം വേര്‍പെടുത്തേണ്ട പ്രശ്നമാണ്‌ എന്നാണ്. ഇവരുടെ രണ്ടു പേരുടെയും കാര്യത്തില്‍ വ്യഭിചരിക്കാനുള്ള മനുഷ്യാവകാശമൊക്കെ പരസ്ത്രീകളുടെ അവകാശം മാത്രം, സ്വന്തം ഭാര്യയുടെ അല്ല. ഈ കാപട്യം തുറന്നു കാണിക്കാന്‍ മാത്രമാണു ഞാന്‍ ഉദ്ദേശിച്ചത്.

ഉണ്ണിത്താന്റെ വിഷയത്തിലെ സദാചാരമോ നിയമവശമോ എന്റെ വിഷയമല്ല. അതൊക്കെ ചര്‍ച്ച ചെയ്തത് മറ്റു പലരുമാണ്. അവരോടതേക്കുറിച്ച് ചോദിക്കാം'


സ്വന്തം കാര്യത്തിലും തന്റെ കുടുംബത്തിന്റെ കാര്യത്തിലും അല്‍പം സദാചാരവും ധാര്‍മികതയുമെല്ലാം (അതിനെന്ത് പേരിട്ട് വിളിച്ചാലും ശരി) ഭൂരിപക്ഷവും ആഗ്രഹിക്കുന്നു എന്ന് ഈ ചര്‍ചകള്‍ വ്യക്തമാക്കുന്നു. (cont..)

ഇസ്‌ലാം സമൂഹത്തിലും അത്തരം ധാര്‍മികത പുലരണമെന്നും നാടിനും സമൂഹത്തിനും അതിന്റെ നന്മ ലഭിക്കണമെന്നും ആഗ്രഹിക്കുന്നു. ജനങ്ങള്‍ സ്വയം സദാചാരപോലീസ് ചമയുന്നതിനെയോ നിയമം കയ്യിലെടുക്കുന്നതിനെയോ അത് അംഗീകരിക്കുന്നില്ല. തങ്ങളുടെ വീടിന് പുറത്തെന്ത് കണ്ടാലും നിശഃബ്ദത പാലിക്കണമെന്ന വാദത്തെയും അംഗീകരിക്കാനാവില്ല. ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് തന്നെ മതതീവ്രവാദമാണെന്ന ധാരണ സൃഷ്ടിക്കുന്നതില്‍ ബൂലോഗ പുലികളും സിംഹങ്ങളും ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. ദൈവം മനുഷ്യമനസ്സില്‍ നിഷേപിച്ച ധാര്‍മികബോധവും (അതില്‍നിന്നുണ്ടാകുന്നതാണ് സദാചാരം) ഇവിടെ വിവാദമായ ഇന്ത്യന്‍ പീനല്‍ കോഡും തമ്മില്‍ ഏറ്റുമുട്ടുന്നു എന്നതാണ് ഇവിടെ നടന്ന ചര്‍ചയുടെ മര്‍മം എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Share

Twitter Delicious Facebook Digg Stumbleupon Favorites More